Friday 9 December 2016

കനേഡിയൻ നായ പുരാണം

ഷാജിച്ചായന്റെ വീട്ടിൽ ഡിന്നറിനു പോയി തിരിച്ചു വന്നപ്പോൾ മുതൽ മോൾക്ക് ഒരേ നിർബന്ധം- അവൾക്കും ബ്രൂസിലിയെ പോലെയൊരു പട്ടിയെ വാങ്ങി കൊടുക്കണം. പൊടിയാടിയിലെ നമ്മുടെ വീട്ടിൽ, എന്റെ കോളെജു പഠന സമയത്ത്, അതേ പോലെയുള്ള ഒരു പട്ടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞപ്പോൾ, അവൾക്ക് ആഗ്രഹം പിന്നെയും കൂടി. ഷാജി അങ്കിൾ, മോളുടെ പിറന്നാളിനു ഗിഫ്റ്റ് കൊടുത്തതാണത്രെ ആ പട്ടിയെ... ആയതിനാൽ ഈ വർഷത്തെ അവളുടെ പിറന്നാളിനും പട്ടി മതി ഗിഫ്റ്റ് എന്നായി ഡിമാന്റ്.

മോളുടെ സന്തോഷം അല്ലെ, നമ്മുടെ സന്തോഷം എന്നോർത്ത്, ഞാൻ ഷാജിച്ചായനെ ഒന്ന് വിളിച്ചു. വർത്തമാനത്തിനിടയിൽ ഞാൻ പറഞ്ഞു, അന്ന് വീട്ടിൽ വന്നതിൽ പിന്നെ മോൾക്ക് ഒരേ വാശി.. ബ്രൂസിലിയെ പോലൊരു പട്ടിയെ അവൾക്കും വേണമെന്ന്.. ബ്രൂസിലിയെ എവിടെ നിന്നാ ഷാജിച്ചായൻ വാങ്ങിയത്?? എന്റെ ആ ഒറ്റ ചോദ്യത്തിനു മുൻപിൽ ഷാജിച്ചായ്ന്റെ തൊണ്ട ഇടറി. എന്നിട്ട് ഷാജിച്ചായൻ എന്നോട് ആ കദന കഥ പറഞ്ഞു തുടങ്ങി...

എടാ സ്നേഹം ഉള്ളതു കൊണ്ട് പറയുകയാ.. പിള്ളേരു അങ്ങനെ പലതും പറയും. നമ്മൾ അതൊന്നും കേട്ട് കാനഡയിൽ വന്ന് തുള്ളാൻ നിൽക്കരുത്. നാട്ടിൽ പട്ടിയെ വളർത്തുന്നത് പോലെയല്ല ഇവിടെ. നൂറു കൂട്ടം കാര്യങ്ങൾ നോക്കണം.. ഭയങ്കര തലവേദനയാടാ ഈ പട്ടി വളർത്തൽ ഇവിടെ.. വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്ത്, മറ്റേടത്ത് വെക്കണോ??

നിനക്കറിയാമോ.. ബ്രൂസിലി, "ഷിറ്റ്സു" ഇനത്തിൽ പെട്ട പ്യുർ ബ്രീഡ് പട്ടിയാണ്. 650 ഡോളർ (നാട്ടിലെ വില 37000) കൊടുത്ത് വാങ്ങിയപ്പോൾ അവനു നാലാഴ്ച്ച മാത്രം പ്രായം. ഒരു വർഷത്തെ വാക്സിനേഷന് തന്നെ 300 ഡോളറാണു ചാർജ്ജ്. പട്ടിയ്ക്ക് മെഡിക്കൽ ഇൻഷ്വറൻസ്, മാസത്തിൽ ഒരിക്കൽ തലമുടി വെട്ടിക്കാൻ ഡോളർ 39 + ടിപ്പ്സ്.. അതുമല്ല പട്ടിക്ക് മാസാ മാസം പാക്കറ്റ് ഫുഡ് മേടിക്കുന്ന ഇനത്തിൽ തന്നെ വേറെയും പോകും.

അത് കേട്ടപ്പോൾ, ആഹാ .. ഈ പട്ടി നമ്മുടെ നാട്ടിലെ പട്ടികളെ കൂട്ട്, വീട്ടിലുണ്ടാക്കുന്നത് ഒന്നും കഴിക്കത്തില്ലേയെന്ന എന്റെ ചോദ്യം കേട്ട് ഷാജിച്ചായൻ പറഞ്ഞു - എടാ അതൊക്കെ കഴിക്കും. പക്ഷെ ഈ സ്റ്റൂപ് ആൻഡ് സ്കൂപ്പിനു പോകില്ലേ... അപ്പോൾ ബുദ്ധിമുട്ടാടാ...

തിരുവല്ല എം.ജി.എം ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതു കൊണ്ടാകാം ഷാജിച്ചായൻ പറഞ്ഞ ആ ഇംഗ്ലീഷ് പദം എനിക്ക് മനസ്സിലായില്ല. പിന്നെ സന്ധ്യ കഴിഞ്ഞാൽ രണ്ട് സ്മോൾ അടിക്കുന്ന ഷാജിച്ചായൻ, നാക്ക് കുഴഞ്ഞ് ഋഷിരാജ് സിംഗ് എന്ന് പറയാൻ പാടു പെട്ട ആ നേതാവിനെ പോലെ, എന്തെങ്കിലും പറഞ്ഞതാകുമോയെന്ന് ശങ്കിച്ച്, രണ്ടും കല്പ്പിച്ച്, എന്താ ഷാജിച്ചായാ സ്റ്റൂപ് ആൻഡ് ... എന്ന് സധൈര്യം ചോദിച്ചപ്പോൾ ഷാജിച്ചായൻ പറഞ്ഞു.. എടാ നീ കണ്ടിട്ടുണ്ടോ.. ഇവിടെ പട്ടികളെയും കൊണ്ട് എല്ലാ ദിവസവും നിർബന്ധമായും നടക്കാനിറങ്ങണം. പട്ടിക്ക് വ്യായാമം കൊടുക്കാൻ വേണ്ടിയാണത്.. അപ്പോൾ നമ്മൾ നിർബന്ധമായും കൂടു കൊണ്ട് നടക്കണം.. പട്ടി ആ നടപ്പിൽ എവിടെയെങ്കിലും അപ്പി ഇട്ടാൽ അത് അപ്പോൾ തന്നെ കോരിയെടുക്കണം.. അതിനാണ് ഈ കൂട്.. പാക്കറ്റ് ഫുഡ് ആണു ഈ പട്ടി കഴിക്കുന്നതെങ്കിൽ, അതിന്റെ അപ്പി നല്ല ഒന്നാന്തരം മാർബിൾ ചിപ്പ്സ് പോലെ കിടക്കും. . യാതൊരു ഉടവും തടവും ഇല്ലാതെ തന്നെ നമ്മൾക്ക് അപ്പോൾ തന്നെ ഈ കൂട്ടിൽ ഇടാം. പക്ഷെ നമ്മുടെ വീട്ടിലെ ചോറും, ഇറച്ചിയുടെ ചൗവ്വും, മീന്റെ കുടലും ഒക്കെ കൊടുത്താൽ... നീ കണ്ടിട്ടില്ലേ.. വെയിലത്ത് കിറ്റ് കാറ്റ് ചോക്ലേറ്റ് കിടക്കുന്നതു പോലെയാകും ഈ പട്ടിയുടെ അപ്പി. പിന്നെ അത് കൂടിലാക്കാൻ പാടു പെടും. അത് കൊണ്ട് പാക്കറ്റ് ഫുഡ് തന്നെ മേടിച്ചു കൊടുക്കുന്നതാ ബുദ്ധി. അച്ചായന്റെ ആ കിറ്റ്‌ കാറ്റ് പ്രയോഗം കേട്ട് ഞാൻ ചിരി തുടങ്ങി.. എന്നിട്ട് പറഞ്ഞു... ഹോ ഞാൻ കണ്ടിട്ടുണ്ട് അച്ചായാ.. കൂടും കൊണ്ടുള്ള ഇവരുടെ നടത്തം. എന്നിട്ട് പട്ടി അപ്പി ഇട്ടു കഴിഞ്ഞാലുടൻ ഒട്ടും ചൂടാറാതെ കൂടിൽ വാരി കൊണ്ട് പോകുന്നത് കണ്ട് പലപ്പോഴും ചിരി വന്നിട്ടുണ്ടെന്ന് പറഞ്ഞു നീട്ടി ചിരിച്ചപ്പോൾ, അച്ചായൻ അല്പം ശബ്ദം ഉയർത്തി എടാ അത് വാരിയില്ലെങ്കിൽ 500 ഡോളർ വരെ പിഴ കിട്ടും .. അത് കൊണ്ടാടാ അതൊക്കെ ഇത്ര ബഹുമാനത്തോടെ വാരുന്നത്...എടാ പിന്നെ ഇതിനെങ്ങാനും വയറിളക്കം വല്ലതും പിടിച്ചാൽ പിന്നെ ഡയപ്പറും കെട്ടിച്ചു വേണം കൊണ്ടു നടക്കാൻ. ഡയപ്പറിന് തീ വിലയാണ് താനും. നാട്ടിൽ ആനയുടെ കാര്യം പറഞ്ഞത് പോലെയാ ഇവിടെ പട്ടി. നിന്നാലും ചരിഞ്ഞാലും പൈസയാ.

മോളാണെങ്കിൽ പട്ടിയെ മേടിക്കുന്നതിനു മുൻപ്, അയ്യോ പട്ടിയെ മേടിച്ചു തന്നാൽ മതി ഡാഡീ, പിന്നെ ഒന്നും അറിയേണ്ടാന്ന് പറഞ്ഞവളാ... ആദ്യത്തെ ദിവസം പട്ടി അപ്പി ഇട്ടപ്പോൾ അതിന്റെ അപ്പിക്ക് വല്ലാത്ത നാറ്റമാന്ന് പറഞ്ഞ് അമ്മയെ നീട്ടി വിളിച്ചു.. വിളി കേട്ടതും, എനിക്ക് കണ്ട പട്ടിയുടെയും, പൂച്ചയുടെയും തീട്ടം കോരാൻ വയ്യായെന്ന് പറഞ്ഞു സോഫായേലോട്ട് ഒരു കിടപ്പ്.... അതോടെ ചീട്ട് എന്റെ തലയിലായി. അത് ഇന്നു വരെയും എന്റെ തലയിൽ നിന്ന് മാറിയിട്ടുമില്ല. എടാ അടുക്കള പണി, പിള്ളേരെ നോട്ടം, പിന്നെ ഇപ്പോൾ ഇതും എന്റെ ജോലിയാ. നേഴ്സായി പോയതു കൊണ്ടും, അവളുടെ ശമ്പളത്തേൽ മോർട്ട്ഗേജ് അടഞ്ഞു പോകുന്നതു കൊണ്ടും ഈ പട്ടി തീട്ടം ഒക്കെ ഞാൻ കോരുന്നു. ഒള്ളതു പറയണമല്ലോ.. മോളാണെങ്കിൽ എന്നും വൈകിട്ട് കിടക്കാൻ നേരം വന്ന് ബ്രുസിലീ എടാ മോനെ.. ചക്കരേ എന്ന് വിളിച്ച് ഒരുമ്മയും കൊടുത്തിട്ട് പോകും.. അതോടെ പട്ടിക്കു വയറു നിറയും.

എടാ പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ പട്ടിയെ നമ്മൾ വെറ്റിനറി ക്ലനിക്കിൽ കൊണ്ട് പോയി റെജിസ്റ്റർ ചെയ്യണം. എടാ അത് അടുത്ത മറിപ്പ്. അവിടെ ചെന്നപ്പോൾ എന്നോട് പട്ടിയുടെ പേര് എന്താന്ന് ചോദിച്ചു... അതിനു ഞാൻ അല്പം ഗമയിൽ ബ്രൂസിലി എന്ന് പറഞ്ഞു.. അപ്പോൾ അവർ എന്റെ റസിഡന്റ് കാർഡ് ചോദിച്ചു. ഞാൻ അത് കൊടുത്തപ്പോൾ അവർ അപേക്ഷയെല്ലാം റ്റൈപ്പ് ചെയ്ത്, പ്രിന്റ്‌ ചെയ്തു തന്നപ്പോൾ ഞാൻ ഞെട്ടി പോയെടാ.. പട്ടിയുടെ മുഴുവൻ പേര്- "ബ്രൂസിലി ഈനാശു" എന്നാണിപ്പോൾ..

ബ്രൂസിലി ഈനാശുവോ?? അതെങ്ങനെ... എടാ എന്റെ ഫുൾ നേം. ഷാജി പാപ്പൻ ഈനാശുവെന്നല്ലേ... കാനഡയിൽ നമ്മൾ ഒരു പട്ടിയെ മേടിച്ചാൽ ആ പട്ടി നമ്മുടെ കുടുംബത്തിലെ അംഗമാണ്..അപ്പോൾ നമ്മുടെ അവസാനത്തെ പേര് തന്നെയാകും പട്ടിയുടെയും അവസാനത്തെ പേരെന്ന് പറഞ്ഞു ഷാജിച്ചായൻ നെടുവീർപ്പിട്ടപ്പോൾ ഞാൻ ചോദിച്ചു... ഈരാറ്റുപേട്ടയിൽ അച്ചായന് അറിയുമോ... അച്ചായന് ജനിക്കാതെ പോയ ഒരു സന്തതി ഇവിടെയുണ്ടെന്ന ചോദ്യത്തിനു ഷാജിച്ചായനും ഒന്ന് ചിരിച്ചിട്ട് പറഞ്ഞു... അച്ചായനെങ്ങാനും ഇത് അറിഞ്ഞാൽ അന്നോടെ തീരും എന്റെ കഥ..

എന്നിട്ട് എടാ, പട്ടിയെ റെജിസ്റ്റർ എല്ലാം ചെയ്ത്, വീട്ടിൽ കാർഡുമായി വന്നപ്പോൾ, മോൾ ആ കാർഡ് എടുത്തെല്ലാം നോക്കിയിട്ട് പറയുകയാ.. ബ്രൂസിലിയുടെ ആ നല്ലോരു പേര് കൂടി ആ ഈനാശു കളഞ്ഞുവെന്ന്. അത് കേട്ട് ചിരിക്കാൻ എന്റെ പെമ്പ്രന്നോരും..

എടാ ഈ പറഞ്ഞ കാര്യം നീ ഇനി ആരോടും പറയാൻ നിൽക്കേണ്ടാ.. നീയായതു കൊണ്ട് ഞാൻ പറഞൂവെന്ന് മാത്രം.. ഷാജിച്ചായന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ അല്പം സെന്റി അടിച്ചു.. അല്ല.. ഷാജിച്ചായാ.. അതെന്തോന്ന് വർത്തമാനമാ ഷാജിച്ചായൻ പറഞ്ഞത്.. ഞാൻ എന്താ ആ റ്റൈപ്പാ.. എന്റെ ആ സെന്റിയിൽ ഷാജിച്ചായൻ വീണു.. അല്ലെടാ അല്ല.. ഞാൻ നിന്നോടായത് കൊണ്ട് പറഞ്ഞതാ... പിന്നെ കഴിഞ്ഞ ദിവസം നീ ആ മാമോദീസായ്ക്ക് പോയിട്ട് ആ ബെല്ലി ഡാൻസിന്റെ വാർത്ത എടുത്ത് മംഗളം പത്രത്തിൽ കൊടുത്തതു കൊണ്ട് ഒന്ന് സൂചിപ്പിച്ചൂവെന്ന് മാത്രം... അച്ചായൻ എന്നെ ഊതിയതാണെന്ന് കാറ്റ് അടിച്ചപോൾ തന്നെ മനസ്സിലായെങ്കിലും, പാവത്തിന്റെ ഗതി ഓർത്ത് ഞാനങ്ങട് ക്ഷമിച്ചു. ... പിന്നീട് അധികം സംസാരത്തിനു ഇട കൊടുക്കാതെ ഫോൺ താത്തു വെച്ച്, ഷാജിച്ചായൻ പറഞ്ഞ കാര്യങ്ങൾ അല്പം മസാല ഒക്കെയിട്ട് അവതരിപ്പിച്ചു. ..

ഇത്രയൊക്കെ കേട്ടിട്ടും അവൾക്ക് ഇക്കുറി പിറന്നാൾ സമ്മാനം പട്ടിയെന്ന് പറഞ്ഞു കിണുങ്ങിയപ്പോൾ ഞാൻ പറഞ്ഞു.. എനിക്ക് ജനിക്കാതെ പോയ ഒരു സഹോദരനായി ഒരു പട്ടിയെ ഏതായാലും ഈ വീട്ടിൽ വേണ്ടാ.. നീ കല്യാണം കഴിച്ചിട്ട്, പേരും മാറ്റിയിട്ട് നീ പട്ടിയെയോ പൂച്ചയെയോ എന്ത് കുന്തത്തിനെയെങ്കിലും മേടിച്ചോളാൻ പറഞ്ഞപ്പോൾ അവളുടെ മുഖം, വോഡഫോണിന്റെ പരസ്യത്തിലെ പഗ്ഗിനെ പോലെ ഒന്ന് രണ്ട് ദിവസത്തേക്ക് വീർത്ത് കെട്ടിയിരുന്നു..

Tuesday 29 March 2016

പ്രേം നസീറിന്റെ ഒരു കത്ത്..

മിനിമോൾ വന്നപ്പോൾ മുതൽ ഒരു ഉത്സവ പ്രതീതിയാണു..അവളുടെ കലപില സംസാരം കേട്ടിരുന്നാൽ സമയം പോകുന്നത് അറിയുകേയില്ല. അവൾ വന്നതിൽ പിന്നെ നാട്ടിലെ ചിന്തകളും ഒക്കെ കൂടി ഉറക്കവും കുറഞ്ഞു.

രാത്രിയിലെപ്പോഴാണു ഉറങ്ങിയതെന്ന് അറിയില്ല. പക്ഷെ നല്ല ഉറക്കത്തിനിടയിൽ ആരുടെയോ അലാറം മുഴങ്ങുന്നതു കേട്ടാണ് ഞെട്ടിയുണർന്നത്. കിടക്കയിൽ ഉറക്കച്ചടവോടെ അങ്ങനെ തന്നെ കുറച്ചു നേരം കൂടി കിടന്നു. അപ്പോഴാണതു അലാറം അല്ല... ആരോ വിരുന്നുകാർ വന്നതാണെന്ന് മനസ്സിലായത്.. "ങ്യാഹഹ, ങ്യാഹഹ" എന്ന അവന്റെ ചിരിയാണ് തന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചതെന്ന് ഓർത്തപ്പോൾ തന്നെ അവനോടു അല്പം നീരസം തോന്നി.. പക്ഷെ ആ ചിരിക്കിടയിലും, മിനിമോളുടെ കിലു കില് സ്വരവും, ചിരിയും കേൾക്കാം .

ഞാൻ എഴുന്നേറ്റു തിണ്ണയിൽ ചെന്ന്, ഒന്ന് മുരടനക്കിയതും, അയ്യോ നസീർ സാർ

എന്ന് പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്ന് , കാലിൽ തൊട്ടനുഗ്രഹം വാങ്ങി.. മിനിമോൾ പറഞ്ഞു- ഇത് ഞങ്ങളുടെ കറുത്ത മുത്ത്- കലാഭവൻ മണി.. നാട്ടുകാരുടെ മണി ചേട്ടൻ... നാടൻ പാട്ടുകളുടെ തമ്പ്രാൻ. ങും അതൊക്കെ കൊള്ളാം. പക്ഷെ തന്റെ ഒരു ചിരി.. അത് രാവിലെ എന്റെ ഉറക്കം കളഞ്ഞു.. അയ്യോ സോറി സാറെന്ന് പറഞ്ഞ് മണി അല്പം വിനയാന്വിതനായി. ഉടനെ മിനിമോൾ പറഞ്ഞു ... അയ്യോ സാർ....ഈ ചിരി കേരളത്തിൽ ഒരു തരംഗമായിരുന്നു.. ഈ ചിരിയാണ് മണിയെ മണിയാക്കിയതും.

അപ്പോഴേയ്ക്കും, സത്യൻ, ബഹദൂർ, ഉമ്മർ, മുരളി, ജോസ് പ്രകാശ്, ശ്രിനാഥ്, ആഗസ്റ്റിൻ, ബാലൻ കെ. നായർ, ഗോപി, സുകുമാരി കുതിരവട്ടം പപ്പു, ശ്രീവിദ്യ എല്ലാവരും വന്നു. പരിചയപ്പെടലും, സ്നേഹം പുതുക്കലും ഒക്കെ കഴിഞ്ഞപ്പോഴാണ്, രാവിലത്തെ പുഷപ്സും, ജോഗിംഗും ഒക്കെ കഴിഞ്ഞു ജയൻ വന്നു കയറിയത്.. ജയനെ കണ്ടതും മണി ഓടി ചെന്ന് പരിചയപ്പെടുകയും, ശരപഞ്ചരത്തിൽ കണ്ട് കൊതി തീരാത്ത ആ മസിലിൽ ഒക്കെ ഒന്ന് തൊട്ട് നിർവൃതി അടയുകയും ചെയ്തു..

അല്പം കഴിഞ്ഞു മണി പോയി, മിനിമോളോട് സ്വകാര്യമായി എന്തോ ചോദിച്ചു.. ചോദിച്ചു തീർന്നതും, മിനിമോൾ അലറി കൊണ്ടു സ്മിത ചേച്ചിയെ കാണാൻ ദേ ഒരാൾ എന്ന് പറഞ്ഞതും ഒരു പോലെയായിരുന്നു.. അതോടെ സാക്ഷാൽ സിൽക്ക് സ്മിതയും വന്നു...

ഒന്ന് രണ്ട് ദിവസം കൊണ്ട് മണി അവിടെ താരമായി.. ഒരു ദിവസം മണി ഒരു പുതിയ ഐഡിയായുമായി വന്നു.. ഏതായാലും നമ്മുടെ ആളുകൾ ഇത്രയും പേരിവിടെയുണ്ട്.. നമ്മൾക്ക് എന്ത് കൊണ്ട് അമ്മയുടെ ഒരു ചാപ്റ്റർ ഇവിടെ തുടങ്ങി കൂടാ.. അങ്ങനെ അമ്മയുടെ ചാപ്റ്റർ ആരംഭിച്ചു.. എന്നെ എല്ലാവരും പ്രസിഡന്റാക്കി.. പിന്നെ വൈസ് പ്രസിഡന്റായി ഭരത് ഗോപിയും, സെക്രട്ടറിയായി ജയനും, ട്രഷറരായി സുകുമാരിയെയും തെരഞ്ഞെടുത്തു.. നാട്ടിലുള്ളത് പോലെ കൈനീട്ടം എന്നൊരു പരിപാടി തുടങ്ങണമെന്നാശയം മിനിമോൾ തന്നെയാണു വെച്ചതു.. സ്വർഗ്ഗത്തിൽ അമ്മയുടെ നേതൃത്വത്തിൽ മരങ്ങൾ വെച്ചു പിടിപ്പികണമെന്ന് ഞാൻ പറഞ്ഞപ്പോൾ, മരം ചുറ്റി ഇവിടെയും പ്രേമിക്കാനാണോയെന്ന് ചോദിച്ചു മിനിമോൾ കളിയാക്കി.. മണ്ടി പെണ്ണ്... മരം ഒരു വരമാണെന്ന് അവൾക്കിത്രയും ആയിട്ട് അറിയത്തില്ലേ...

കൈനീട്ടം പരിപാടി തികച്ചും വ്യത്യസ്തമായ ഒരു ആശയമായി തോന്നി.. ആറു മാസത്തിലൊരിക്കൽ നറുക്കെടുത്ത്, വിജയിക്ക് ആറുമാസക്കാലം നാട്ടിൽ പോയി അടിച്ചു പൊളിക്കാം.. നമ്മൾക് ഇഷ്ടമുള്ള ആളുകളുടെ ശരീരത്തിൽ ആത്മാവായി കയറാം. എല്ലാവർക്കും ഐഡിയാ ഇഷ്ടപ്പെട്ടു. ശബ്ദ വോട്ടോടെ ഐഡിയാ തെരഞ്ഞെടുത്തതോടെ ദൈവത്തിനു ഇത് തള്ളി കളയാനും ആയില്ല. അങ്ങനെ ആദ്യത്തെ നറുക്കെടുപ്പ് നടന്നു.. ആദ്യ വിജയിയെ സത്യനാണ് പ്രഖ്യാപിച്ചത്. ജോസ് പ്രകാശായിരുന്നു ആ ഭാഗ്യവാൻ.

നാട്ടിലേക്കു പോകാനുള്ള നല്ല സമയം നോക്കാൻ തിലകൻ, വേഗം പോയി മനോരമ കലണ്ടർ കൊണ്ടു വന്നു.. (പാവം ഗൃഹ പ്രവേശം, കല്യാണം, ആഘോഷം എന്തുമാകാട്ടെ, കലണ്ടർ മനോരമ തന്നെയെന്നു പറഞ്ഞാണ് എപ്പോഴും തിലകൻ നടക്കുന്നത്.. ) അങ്ങനെ നാട്ടിലേക്കു പോകാൻ നല്ലൊരു സമയവും കുറിച്ചു. ജോസ് പ്രകാശിന്റെ നാട്ടിൽ പോക്കിന് വേണ്ട പാക്കിങ്ങിനു എല്ലാരും സഹായിച്ചു..

അങ്ങനെ ജോസ് പ്രകാശ് നാട്ടിലേക്ക്.. ജോസ് പ്രകാശിനെ എയർപോർട്ടിൽ കയറി വിട്ടിട്ടു, രതീഷ് തിരിച്ചു വന്നു.. നാട്ടിൽ കഷ്ടാനുഭവ ആഴ്ച്ചയുടെ നാളായതു കൊണ്ടും, ബാറുകൾ പൂട്ടിയതു കൊണ്ടും ജോസ് പ്രകാശിനു പഴയത് പോലെ ഒന്നും അടിച്ചു പൊളിക്കാൻ പറ്റിലായെന്ന് എല്ലാവരും പറഞ്ഞ് ആശ്വസിച്ചപ്പോൾ പാടിയിലെ നമ്മുടെ പിള്ളേരു നല്ല വാറ്റു ഉണ്ടാക്കുമെന്ന് മണി പറഞ്ഞപ്പോൾ, രാജൻ പി. ദേവ് അരിശം പൂണ്ടു.. വാറ്റ് അത് കാരണം ഞങ്ങളുടെ എത്ര ബാറുകളാ നഷ്ടത്തിലായതെന്ന് അറിയുമോ നിനക്കെന്ന് ചോദിച്ചു മണിയെ അടിക്കാനൊരുങ്ങി..

പിറ്റേന്ന് നേരം പുലർന്ന്, മിനി മോൾ വാതിൽ തുറന്നതും, പാക്കിസ്ഥാൻ വിട്ട മിസൈല് കണക്കെ, ഉമ്മറത്ത് വളഞ്ഞു കൂടി കിടക്കുന്ന ജോസ് പ്രകാശിനെ കണ്ടു ഞെട്ടി.. എയർ ഇന്ത്യക്കാണോ ഇവിടുന്നും നാട്ടിലേക്ക് ടിക്കറ്റെന്ന് ചോദിച്ചതിനു ജോസ് പ്രകാശ് കണ്ണു തിരുമ്മി, ഉറക്ക ചടവോടെ പറഞ്ഞു- ഓ ഞാൻ അങ്ങോട്ടേക്കില്ല. എന്റെ അതേ പേരുള്ളവൻ കാണിച്ച വൃത്തിക്കേടു കണ്ടോ...http://www.mangalam.com/print-edition/crime/418389
എന്റെ മുതല കുഞ്ഞുങ്ങൾക്ക് തീറ്റയാക്കുകയാ വേണ്ടത്... കുഞ്ഞുങ്ങളെയും, മോന്റെ ഭാര്യയാകാൻ പോകുന്നവരെയും ഒക്കെ പീഡിപ്പിക്കുന്ന കുറെ ജോസന്മാർ..

(നിങ്ങൾ "കല്പന" എന്ന് വിളിക്കുന്ന കുട്ടിയെ ഞാൻ മിനി മോൾ എന്നാണു വിളിക്കുന്നത് )





Saturday 27 February 2016

ഗാന്ധിജി സ്മരണ.. (ദേശ സ്നേഹം)

ഒമാനിലെ ഇബ്രി റീജിയണൽ ആശുപത്രിയിൽ ജോലി ചെയുന്ന സമയം. പെട്ടെന്ന് എനിക്ക് ബുറൈമിയിലെ ആശുപത്രിയിലേക്ക് മൂന്നു മാസത്തെ ഒരു ട്രേനിങ്ങ് പ്രോഗ്രാമിന് പോകേണ്ടി വന്നു. ഇബ്രിയിൽ കിടന്ന ഞാൻ (ഞാൻ ചെന്നപ്പോഴത്തെ ഇബ്രിയുടെ കാര്യമാ പറഞ്ഞത്.. പക്ഷേ ഇന്ന് ഇബ്രി പഴയ ഇബ്രി അല്ലെങ്കിലും സെനു പഴയ സെനു തന്നെയാണു) ബുറൈമി കണ്ടപ്പോൾ, ലാലേട്ടൻ ഏതോ സിനിമയിൽ പറഞ്ഞത് പോലേ ലുലു മാൾ കണ്ട ആദിവാസിയുടെ ഫീലായിരുന്നു എനിക്ക്.. ബുറൈമി അലൈന്റെ ബോർഡറായതിനാൽ, ഗോമ്പറ്റീഷനുള്ളതു കാരണം സാധനങ്ങൾക്ക് വിലക്കുറവും ഉണ്ടു..

ജോലി കഴിഞ്ഞാലുടൻ ഭക്ഷണവും കഴിച്ചു, സ്ഥലം കാണാൻ ഞാനിറങ്ങും. കടകളിൽ കയറിയും, വായ്‌ നോക്കിയും ഒക്കെ നടന്ന് സമയം കളയുന്ന ഒരു സമയം , ഞാൻ ഒരു അടി പൊളി ബാർബർ ഷോപ്പ് കണ്ടു . ബുറൈമി വരെ വന്നതല്ലേ... ഇത്ര നല്ല ഒരു ബാർബർ ഷോപ്പും കണ്ടതല്ലേ.. മുടി ഒന്ന് വെട്ടിച്ചേക്കാമെന്ന് കരുതി ഞാൻ അകത്തു ചെന്നപ്പോൾ അകത്ത് ആളുകൾ വെയിറ്റിംഗിലാണു. ഞാൻ അടുത്തു കണ്ട ഒരു സോഫയിൽ ഇരുപ്പുറപ്പിച്ചു .

അവിടെ ഇരിക്കുമ്പോൾ തൊട്ടടുത്തിരുന്ന ഒമാനി എന്നോടു കുശലാന്വേഷണം തുടങ്ങി.. ആശുപത്രിയിലാണു ജോലിയെന്നും, ഞാൻ ഒരു "മലബാറിയാണെന്നും" മനസ്സിലാക്കിയ ഒമാനി എന്നോട് ഞാൻ രാജ്യ സ്നേഹിയാണൊയെന്ന് ടെസ്റ്റ്‌ ചെയ്യാനെന്നോണം ഒരു ചോദ്യം.... ഗാന്ധിയെ അറിയുമോന്ന്???

ചോദ്യം കേട്ടു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു... പിന്നെ ഗാന്ധി ഇന്ത്യയുടെ സ്വന്തമല്ലേ.. ഞങ്ങളുടെ രാഷ്ട്ര പിതാവല്ലേ... എന്നൊക്കെ പറഞ്ഞപ്പോൾ ഒമാനി പറയുകയാ... ഹോ ഗാന്ധി അത്രയ്ക്ക് വലിയ മനുഷനാണോന്ന്...കണ്ടാൽ പറയില്ലാന്ന്..

എനിക്ക് ദേഷ്യം വന്നു... (ഇത്തിരി പോന്ന തുണിയും ഉടുത്ത്, ഷർട്ടും ഇടാതെ നടന്നിട്ടല്ലേ ഈ ഒമാനി അങ്ങനെ പറഞ്ഞത്..) ആയതിനാൽ ഞാൻ മഹാത്മാ ഗാന്ധിയെ പറ്റിയും, സ്വാതന്ത്ര്യ സമരത്തെ പറ്റിയും ഒക്കെ കാര്യമായി വിശദീകരിച്ചു..

എന്റെ ഗാന്ധിജി സ്തുതികൾ കേട്ടിട്ടു ഒമാനി ഒരു നെടു വിർപ്പിട്ടിട്ടു പറയുകയാ.. ഹോ സത്യമായിട്ടും ആൾ ഇത്ര വലിയ മനുഷ്യനാണെന്ന് എനിക്കറിയില്ലായിരുന്നു.. എന്റെ അമ്മയെ നോക്കുന്നതു ഗാന്ധിയാ... എന്നെ ഭയങ്കര ഇഷ്ടമാ.. ഞാൻ കഴിഞ്ഞ റമദാനും വീട്ടിൽ വിളിച്ചതാ.. അപ്പോൾ അവധിക്കു നാട്ടിൽ പോവുകയാണെന്ന് പറഞ്ഞു..

ഇത് കൂടി കേട്ടപ്പോൾ എനിക്ക് എന്തോ പന്തിക്കേടു തോന്നി... ഒമാനിയുടെ അടുത്തു നിന്ന് അല്പം ഒന്ന് മാറി ഇരുന്ന് അവിടെ കിടന്ന ഒരു വെള്ളി നക്ഷത്രവും വായിച്ചു മിണ്ടാതെയിരുന്നു...

ആശുപത്രിയിൽ ചെന്ന് ഭ്രാന്തനായ ഒമാനിയുടെ വിവരം പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ അവിടുത്തെ ഒരു ഡോകടർ പറയുകയാ.. പുള്ളിയും ഗാന്ധിയുടെ ബെസ്റ്റ് ഫ്രണ്ടാണെന്ന്.. എന്താല്ലേ.. ഇതിപ്പം എനിക്ക് വട്ടായതാണോ.. അതോ നാട്ടാർക്ക് മൊത്തം വട്ടായതാണൊന്ന് ചിന്തിച്ചപ്പോൾ, ഡോകടർ പറഞ്ഞു ... ബുറൈമി ആശുപത്രിയിലെ ഒരു കണ്ണ് ഡോക്ടറാണത്രെ ഈ പറയുന്ന
ഗാന്ധി..

ഏതായാലും മൂന്നു മാസത്തെ ട്രേനിംഗ് പ്രോഗ്രാമും കഴിഞ്ഞു തിരിച്ചു പോന്നിട്ടും ഞാൻ ആരോടും ഇന്ന് വരെ, ഗാന്ധി എന്റെ സുഹൃത്താണെന്ന് പറഞ്ഞിട്ടേയില്ല. വെറുതെ എന്തിനാ അല്ലെ,...

ഇതും പറഞ്ഞ് ഞാൻ ഒരു രാജ്യ ദ്രോഹിയാണെന്ന് ആരും പറഞ്ഞേക്കരുതേ പ്ലീസ് ..

Tuesday 16 February 2016

ബെഷ്ട് ആക്ടർ.


ഞങ്ങൾ സ്ക്കൂളിൽ പഠിക്കുന്ന സമയത്ത്, വീട്ടിൽ നിന്നും പൊടിയാടി വരെ നടന്നാണ് യാത്ര.. ആ സമയം ഞങ്ങൾക്കൊപ്പം ചുറ്റുവട്ടത്തുള്ള അടുത്ത സ്ക്കൂളിലെ കുട്ടികളും ഒക്കെ കൂടിയുള്ള ആ യാത്രയിലാണ് നമ്മൾ പലപ്പോഴും ആരുമറിയാത്ത ഞങ്ങളുടെ നാട്ടിലെ പല പ്രേമങ്ങളും, ചുറ്റി കളികളും, പിന്നെ അന്താരാഷ്ട്ര സംഭവങ്ങളും ഒക്കെ അറിഞ്ഞിരുന്നത്. വീട്ടിൽ നിന്നും പൊടിയാടി വരെ കൃത്യം ഒരു കിലോമീറ്റർ നടപ്പുള്ളതു അറിയാതിരുന്നിരുന്നതു തന്നെ ഇത്തരം കൊച്ചു വർത്തമാനങ്ങളാണു. പൊടിയാടിയിൽ ചെന്ന് കഴിഞ്ഞാൽ ഞങ്ങൾ പല ദിക്കുകളിലേക്ക് തിരിയും. അങ്ങനെയുള്ള ഞങ്ങളുടെ കുട്ടി പട്ടാളത്തിലെ മേജറായിരുന്നു ഈ കഥയിലെ നായകൻ. കാവുംഭാഗത്തെ ദേവസ്വം ബോർഡ് സ്ക്കുളിലാണ് മേജർ പഠിക്കുന്നത്. ഞങ്ങൾ നിക്കറിട്ടു നടക്കുന്ന ആ കാലത്ത്, കക്ഷിക്ക് നല്ല മീശയുണ്ട്. എന്നും മുണ്ടും ഷർട്ടുമാണു കക്ഷിയുടെ വേഷം.. കറുത്ത റബർ ബാൻഡിട്ട കക്ഷിയുടെ പുസ്തകങ്ങൾ, ഞങ്ങളുടെ കൂട്ടത്തിൽ ആരെ കൊണ്ടെക്കിലുമൊക്കെ ചുമപ്പിച്ചു, പുള്ളി , മുണ്ട് ഒക്കെ മടക്കി കുത്തി, മീശയൊക്കെ തടവി, കണ്ണിൽ കണ്ട മാവ്, ജാതി, പേര, വാളൻ പുളി മുതലായ മരങ്ങളിൽ ഒക്കെ കല്ലെറിഞ്ഞും, ആരുടെയെങ്കിലും ഒക്കെ വായിൽ നിന്നും കുറഞ്ഞത് 4 തന്തയ്ക്ക് വിളിയുമൊക്കെ കേട്ട്, ആഘോഷമായേ പുള്ളി സ്ക്കൂളിൽ പോവുകയുള്ളു..

പഠിത്തത്തിൽ പുറകിലാണെങ്കിലും, അഭിനയിക്കാനും, ഓടാനും ചാടാനും ഒക്കെ ആൾ അതീവ തത്പരനായിരുന്നു. ഓട്ടത്തിൽ ഒന്നാമതായി നില്ക്കുന്നത് കൊണ്ട് പുള്ളിയെ മനപൂർവ്വം തോൽപ്പിച്ചിടുന്നതാണെന്നാണു പുള്ളിയുടെ ഫാൻസിന്റെ പക്ഷം.. സ്ക്കൂളിൽ നാടകങ്ങളിൽ ഒക്കെ ഹിറോയായി വേഷമിട്ടാൽ ബെസ്റ്റ് ആക്ടർ അവാർഡ്, പുള്ളി കൊണ്ടു പോകുമെന്നത് കൊണ്ട്, ചില്ലറ വേഷങ്ങൾ മാത്രം കൊടുത്ത് പുള്ളിയെ അവിടെയും ഒതുക്കിയിട്ടിരിക്കുകയാണെന്നാണു പുള്ളിയുടെ തന്നെ ഫാഷ്യം. പത്ത് പൈസ കൈയിൽ കിട്ടിയാൽ അന്ന് പുള്ളി ഈ നശിച്ച നാട്ടിൽ നിന്ന് തന്നെ സ്ഥലം വിടുമെന്ന് മുറയ്ക്ക് ഞങ്ങളോട് പറയുമായിരുന്നു. പക്ഷെ ഇതൊക്കെ പറഞ്ഞാലും നാട്ടുകാരുടെ വക തന്തയ്ക്ക് വിളി കേൾക്കാതെ കക്ഷിക്ക് ഉറക്കവും വരത്തിലായിരുന്നു.

സ്വാസകോസം സ്പോഞ്ച് പോലെയാണെന്ന് അന്ന് ആരും പറഞ്ഞു തരാനില്ലായിരുന്ന കാരണത്താൽ പുള്ളി സിഗരട്ട് വലി തുടങ്ങി.. സിഗരട്ട് എന്ന് പറഞ്ഞാൽ വലിയ സിഗരട്ട് ഒന്നുമല്ല.. മറിച്ച്, ആരെങ്കിലും ഒക്കെ വലിച്ചു, ഉപേക്ഷിച്ചു കളയുന്ന കുറ്റികളുടെ വലിക്കാരൻ.അതോടെ പുള്ളിയുടെ നിലയും വിലയും മാറി. ഒരു ദിവസം രാവിലെ പുള്ളിയുടെ അപ്പൻ നോക്കുമ്പോൾ, അവരുടെ കക്കൂസിൽ നിന്നും പുക ഉയരുന്നു.. ആ പുകയുടെ കാര്യം കണ്ടു പിടിക്കാനായി അപ്പൻ അവിടെ തന്നെ ഇരുപ്പുറ പ്പിച്ചു. അന്ന് നമ്മുടെ നായകനെ അപ്പൻ "തൊണ്ടികൾ" സഹിതം പിടിക്കുകയും, അറഞ്ചം പുറഞ്ചം തല്ലുകയും ചെയ്തു. ആ അടി കാരണം നമ്മുടെ കഥാനായകൻ അന്ന് സ്കൂളിൽ പോയില്ല.

പിറ്റേന്ന് നേരം വെളുത്തത് ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടു കൊണ്ടാണ്- നമ്മുടെ കഥാ നായകനെ കാണ്മാനില്ല. കഥാനായകന്റെ അപ്പന്റെ അടിയിൽ മനം നൊന്തു തന്റെ കുഞ്ഞ് കടുംകൈ ചെയ്തേയെന്നുറക്കെ കരഞ്ഞു ചേടത്തി കരയാകെ ഇളക്കി മറിച്ചു. ആറ്റിൽ ശവം പൊങ്ങുന്നത് കാത്ത് ചിലർ പല ദിശകളിലായി നിന്ന് അന്ന് ഒരു പെണ്ണിന്റെയും വായിലെ തെറി കേൾക്കാതെ കുളി സീനുകൾ കണ്ടാസ്വദിച്ചു.

വൈകുന്നേരമായപ്പോൾ ഞങ്ങളുടെ പരിസര പ്രദേശത്തു നിന്നും ഒരു ആടിനെയും, 2 കോഴിയെയും കാണാതായി എന്ന് റിപ്പോർട്ട് കിട്ടിയപ്പോൾ നാട്ടുകാർക്ക് ഏതാണ്ടൊക്കെ കാര്യം മനസ്സിലായി. ആടിനെ കാണാതെ പോയവരും, കോഴിയെ കാണാതെ പോയവരും, നായകൻറെ വീട്ടു മുറ്റത്ത് വന്ന് ബഹളം ആയി.. തന്തയ്ക്ക് വിളിയായി... (ആ തന്തയ്ക്ക് വിളിയൊടെ അന്നത്തെ കിട്ടാതിരുന്ന ക്വാട്ടയും ഫില്ലായി) ഒടുക്കം ആടിന്റെ വിലയും, കോഴികളുടെ വിലയും കൊടുക്കാമെന്ന് നായകൻറെ അപ്പൻ ഏറ്റതോടെ അന്നത്തെ സംഭവ ബഹുലമായ ദിവസവും അസ്തമിച്ചു.

വേഗം കാലം കടന്നു പോയി. നാട്ടുകാർ നായകനെ ഏറെ കുറെ മറക്കുകയും ചെയ്തു.. നായകൻറെ അപ്പൻ മരിച്ചതോടെ ചേടത്തി തനിച്ചായി.

അങ്ങനെയിരിക്കെ ഒരു പ്രഭാതത്തിൽ അപ്രതീക്ഷിതമായി ചേടത്തിയെ തിരക്കി പോസ്റ്റ്മാൻ വന്നു.. കൈയ്യിൽ ഒരു മണി ഓർഡറും, ഒരു എഴുത്തും. വിധവാ പെൻഷൻ കാത്തിരുന്ന ചേടത്തി, മണിഓർഡർ എന്ന് കേട്ട പാടെ ആകാശത്തേക്ക് കൈകൾ ഉയർത്തി, ഇ.കെ.നായനാര് സിന്ദാബാദ് എന്ന് മുഷ്ടി ചുരുട്ടി വിളിച്ചപ്പോൾ, പോസ്റ്റ്മാൻ പറഞ്ഞു ഇത് വിധവാ പെൻഷനും, കർഷക പെൻഷനും ഒന്നുമല്ല.. ഇത് ആരോ ചെന്നെയിൽ നിന്നും അയയ്ച്ചതാണു?? ചെന്നായോ? എനിക്കോ?? ചേടത്തി ഒന്നും മനസ്സിലാകാതെ വായും പൊളിച്ചു നിന്നു.. മണി ഓർഡറയച്ച ആളിന്റെ പേരു പറഞ്ഞപ്പോൾ ചേടത്തിയുടെ കണ്ണു നിറഞ്ഞു. കൂടെയുള്ള എഴുത്ത് വായിച്ചു സഹായിക്കാൻ പോസ്റ്റ്മാനോട് അപേക്ഷിച്ചു.

നല്ല കാലത്ത് പഠിക്കാൻ പോകാതെ, മാവിലും, പേരയിലും, ഒക്കെ കല്ലെറിഞ്ഞു നടന്നവന്റെ എഴുത്ത് വായിക്കാൻ പോസ്റ്റുമാൻ നന്നായി പാടുപെട്ടു. എഴുത്തിന്റെ സാരംശം ഇതാണ്- നായകൻ ഇപ്പോൾ ചെന്നെയിൽ താമസിക്കുന്നു. ദീർഘ നാളത്തെ പരിശ്രമത്തിന്റെ ഒടുവിൽ ഒരു സിനിമയിൽ അഭിനയിച്ചു. അതും മലയാളത്തിലെ ഒരു മഹാനടനൊപ്പം .. ആ സിനിമാ വരുമ്പോൾ അമ്മച്ചി പോയി കാണണം.. അമ്മച്ചിയുടെ മോനെ അനുഗ്രഹിക്കണം..

പോസ്റ്റുമാൻ വായിച്ചതു കാരണം ചേടത്തിക്കു അധികം മെനക്കെടാതെ തന്നെ ഈ ഫ്ലാഷ് ന്യൂസ് ദേശത്തു പ്രചരിപ്പിക്കാൻ പ്രയാസം ഉണ്ടായില്ല. ചേടത്തി സിനിമാ കാണാനായി കാത്തിരുന്നു. ഒടുക്കം തിരുവല്ല ദീപാ തിയേറ്ററിൽ സിനിമാ കാണാൻ ചേടത്തി പോയി.

മലയാളത്തിലെ ആ മഹാ നടൻ പോലീസ് വേഷമാണ് കൈകാര്യം ചെയ്യുന്നത്. നമ്മുടെ നായകൻ ഒരു മോഷണകുറ്റം നടത്തി ഒളിവിൽ കഴിയവേ മഹാ നടൻ കക്ഷിയെ പൊക്കുന്ന ഒരു സീനാണു.. അതിലെ ഡയലോഗ് ഇങ്ങനെയാണ്- എടാ പന്ന ^&^&&&&&^^& മോനെ... നീ ഏതു പാതാളത്തിൽ പോയിരുന്നാലും, നീയല്ല നിന്റെ ബാപ്പായെ ആണേലും ഞാൻ പൊക്കുമെന്ന് പറഞ്ഞു നല്ല പെട കൊടുത്ത് കൊണ്ടു പോകുന്ന ഒരു സീൻ.

സിനിമാ കണ്ട് കഴിഞ്ഞു, പിറ്റേന്ന് പോസ്റ്റ്മാൻ വന്നപ്പോൾ ചേടത്തി ഒരു പേപ്പറും, പേനയും എടുത്ത് കൊടുത്തിട്ടു പറഞ്ഞു- പോസ്റ്റ് മാന് എന്റെ മോന് ഒരു എഴുത്ത് എഴുതണം.. “നീ പറഞ്ഞത് പോലെ അമ്മച്ചി പടം പോയി കണ്ടു. എന്റെ കുഞ്ഞു ഇത്രയും വലുതായിട്ടും, പഴയ സ്വഭാവം ഇത് വരെ മാറിയില്ല. പിന്നെ പണ്ട് നാട്ടുകാരു നിന്റെ തന്തക്കു വിളിച്ചു... ഇപ്പോൾ മഹാ നടൻ വരെ നിന്റെ തന്തയ്ക്ക് വിളിക്കുന്നു. എന്റെ കുഞ്ഞേ.. നിന്റെ അപ്പച്ചൻ മരിച്ചിട്ട് വര്ഷം കുറെ ആയിട്ടും, നീ എന്തിനാടാ ആ പാവത്തിനെ ഇങ്ങനെ പറയിക്കുന്നത്... മേലിൽ സിനിമാക്കാർ നിന്റെ തന്തയ്ക്ക് വിളിക്കുന്ന സിനിമാ കാണാൻ എന്നോടു പറയരുത്.. “എന്ന് നിന്റെ സ്വന്തം അമ്മച്ചി

ചേടത്തിയുടെ ആ കത്ത് കിട്ടിയത് കൊണ്ടാകാം. പിന്നെ നായകൻറെ പടങ്ങൾ ഒന്നും ഞങ്ങൾ കണ്ടിട്ടില്ല. നല്ല സമയത്ത് പ്രോത്സാഹനം കിട്ടിയിരുന്നേൽ പൊടിയാടികാർക്കും അഭിമാനമായി ഒരു "സിൽമാ നടൻ" ഉണ്ടായേനെ.. എന്ത് ചെയ്യാനാ..ആരോടു പറയാനാ...????

Sunday 10 January 2016

VIP കഥകൾ

കോളേജിൽ പഠിക്കുന്ന സമയം.. കൂട്ടുകാരന്റെ കൂടെ തിരുവല്ലയിലെ ഒരു തുണിക്കടയിൽ രണ്ട് ജട്ടി മേടിക്കാൻ കയറി.. (എന്താണെന്നറിയില്ലാ പണ്ടു മുതലേ ബ്രായും പാന്റിയും വിൽക്കുന്നിടത്ത് അപ്പച്ചന്മാരും, ജട്ടി വിൽക്കുന്നിടത്ത് ചേച്ചിമാരുമായിരിക്കും സെയില്സിൽ നില്ക്കുക.) ഇവിടെയും പതിവ് തെറ്റിച്ചില്ല. ഒരു ചേച്ചി വന്നു ചോദിച്ചു.. എന്താ വേണ്ടത്?? കൂട്ടുകാരൻ എന്നെ ചൂണ്ടി... ഇവന് രണ്ടു ജട്ടി വേണം ചേച്ചിയെന്ന് പറഞ് മാന്യനായി..

ചേച്ചി.. ഏതു ബ്രാന്റ്, ഏതു സൈസ്, ഏതു കളർ എന്നൊക്കെ ചോദിച്ചപ്പോൾ കളർ എന്തായാലും കവർ ചെയ്തു കിടന്നാൽ മതിയെന്ന് പറഞ്ഞു ഞാൻ വിവേചന ചിന്തകൾക്ക് അതീതനായി.. ഞാൻ മേടിച്ച ജട്ടിയും ചുരുട്ടി, ഞങ്ങളെക്കാളും മുൻപേ ചേച്ചി താഴെ പോയി.. താഴെ പണം അടയ്ക്കുന്നിടത്ത് ചെന്നപ്പോൾ, അതിനേക്കാളും വലിയ കുരിശു... ഞങ്ങളുടെ ക്ലാസ്സിലെ ഒരു പെണ്‍ക്കുട്ടിയും , അമ്മയെ പോലൊരു സ്ത്രീയുടെ കൂടെ നില്ക്കുന്നു.. അത് കണ്ടതേ ഞങ്ങൾ അങ്ങോട്ടു അടുക്കാതെ അല്പം മാറി നിന്നു.

പൈസ മേടിക്കുന്നിടത്തെ അപ്പച്ചൻ കവറിൽ നിന്നും ജട്ടി എല്ലാം എടുത്ത് നോക്കിയിട്ട് അല്പം ഉറക്കെ.. ആരുടെയാ ഈ ജട്ടികൾ?? സുകുമാരകുറുപ്പ് മുങ്ങിയത് പോലെ മുങ്ങാൻ തുടങ്ങിയപ്പോൾ, ജട്ടി തന്ന ചേച്ചി, ഞങ്ങളെ ചൂണ്ടി ദേ ഇവരുടെയാ എന്ന പറഞ്ഞപ്പോൾ... എന്റെ സുഹൃത്ത് വളരെ കൂളായി ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍ക്കുട്ടിയോട് പറയുകയാ.. ഇവന്റെ കൂടെ ഞാൻ ചുമ്മാ വന്നതാ..

അറിയാവുന്ന ഏതു പെണ്‍ക്കിടാക്കളെ കണ്ടാലും ഓടി അടുക്കുന്ന ഞാൻ, അന്ന് ആ സമയം ഐസ് ക്രീം കേസിലെ റജീനയെ കണ്ട കുഞ്ഞാലികൂട്ടിയെ പോലെ അറിയാത്ത ഭാവത്തിൽ നിന്ന് പൈസയും കൊടുത്ത് ജട്ടിയും വാങ്ങി പുറത്തിറങ്ങിയിട്ടും എന്റെ കൂടെ വന്ന ആ കശ്മലൻ കൂട്ടുകാരിയോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു...

യൂദാ കർത്താവിനെ 30 വെള്ളി കാശിനു ഒറ്റു കൊടുത്തെങ്കിൽ, കേവലം രണ്ടു ജട്ടിയുടെ പേരിൽ എന്നെ എന്റെ സുഹൃത്ത് ഒറ്റു കൊടുത്തു..

അന്ന് ഉല്ലാസത്തോടെ ഒറ്റു കൊടുത്ത ആ സുഹൃത്ത് ഇന്ന് ബ്രാ, പാന്റി എന്നിവ നിർമ്മിക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണു . :)