Sunday 15 November 2015

പ്രിത്വിരാജ് ഫാൻസ്‌..

മോളെ.. എടീ മോളെ... എന്ന് അലച്ചു കൂവി വിളിച്ചാലും ചിലപ്പോൾ എന്റെ "മകാള്" വിളി കേട്ടുവെന്ന് വരില്ല. എന്നാൽ ഞാനും, എന്റെ പ്രിയതമയും കൂടി, എന്തെങ്കിലും ഒന്ന് പതുക്കെ പറഞ്ഞാൽ, ഉടനെ അതിൽ അവളുടേതായ എന്തെങ്കിലും അഭിപ്രായവുമായി രംഗത്തുമെത്തും. പഠിക്കാൻ ഇരുന്നാൽ പുസ്തകത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ, കൂടുതൽ അവൾ കുശു കുശുപ്പുകൾക്കും, ടെലിഫോണ്‍ സംഭാഷണങ്ങൾക്കും, അടുക്കളയിൽ നിന്ന് വരുന്ന മണങ്ങളുടെയും ഒക്കെ അറ്റത്തു പിടിച്ച് നമ്മുടെ മദ്ധ്യത്തിൽ വന്നിരിപ്പ് ഉറപ്പിക്കും.

അങ്ങനെ ഒരു ദിവസം പഠിക്കാനിരുന്നപ്പോഴാണു എന്റെ മൊബൈൽ ഫോണ്‍ ബെല്ലടിച്ചതു. പുസ്തകത്തിന്റെ മുൻപിൽ നിന്ന് എങ്ങനെ ചാടുമെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ആ മണി നാദം അവളുടെ കാതിൽ പതിച്ചത്. ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ ഫോണ്‍ എടുക്കാനോടി. അപ്പോൾ എന്റെ മൊബൈൽ ഫോണ്‍ സ്ക്രീനിൽ കണ്ട പേരു അവൾക്ക് വിശ്വസിക്കാനായില്ല. സത്യമാണോയെന്ന് അറിയാൻ ഒരിക്കൽ കൂടി നോക്കി.... അതെ സത്യമാണു PRITHVIRAJ CALLING എന്ന് കണ്ടതും അവൾ ഫോണും എടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോഴേയ്ക്കും ഫോണ്‍ കട്ടായി. വിഷമത്തോടെ ഫോണ്‍ എന്റെ കയിൽ തന്നിട്ട് അവൾ എന്നോടു പറഞ്ഞു- PRITHVIRAJAAA... ശ്ശേ ഞാൻ ആദ്യം എടുത്ത് സംസാരിച്ചിട്ടു അപ്പയ്ക്ക് തന്നാൽ മതിയായിരുന്നു.. അതെങ്ങനെയാ PRITHVIRAJ അപ്പയെ വിളിക്കുന്നത്..

പറഞ്ഞു കൊണ്ടിരുന്നതും വീണ്ടും PRITHVIRAJ വിളിച്ചു.. ഫോണ്‍ നിർത്തിയപ്പോൾ അവൾ അടുത്തു കൂടി.. അപ്പയ്ക്ക് എങ്ങനെ PRITHVIRAJനെ അറിയാം? നിങ്ങൾ ഇത്രക്ക് ഫ്രണ്ട്സാണോ? അപ്പയെ മസ്ക്കറ്റിലേക്ക് വിളിച്ചപ്പോൾ PRITHVIRAJ ഇനി മസ്ക്കറ്റിലെങ്ങാനും വരുന്നുണ്ടോ അപ്പ PRITHVIRAJനെ RAJU എന്നാണോ വിളിക്കുക തുടങ്ങിയ നൂറു കൂട്ടം ചോദ്യവുമായി വന്നു... മകളാണെങ്കിലും ഒട്ടും ജാഡ കുറയ്ക്കാതെ PRITHVIRAJ എന്ന RAJUവുമായിട്ടുള്ള എന്റെ ആത്മബന്ധം പറഞ്ഞപ്പോൾ അവൾ പറഞ്ഞു- കഥ പറയുമ്പോൾ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥ പോലെയൊക്കെ ഉണ്ട്... ഹോ അന്റെ അപ്പയും ആളു വലിയ പുള്ളിയാ എന്നൊക്കെ പറഞ്ഞ് അന്നത്തെ പഠിത്തം PRITHVIRAJന്റെ പേരിൽ കളഞ്ഞു .

പിറ്റേന്ന് സ്ക്കൂളിൽ നിന്നും മോൻ വന്നപ്പോഴേ പറഞ്ഞു .. അപ്പാ ഈ ചേച്ചി പ്രിൻസിപ്പൽ സാറിനോട് വരെ പറഞ്ഞു അപ്പയും പ്രിഥ്വിരാജും ഫ്രണ്ടസാണെന്ന്. നമ്മൾ അവധിക്ക് പോകുമ്പോൾ പ്രിഥ്വിരാജിന്റെ വീട്ടിൽ പോകുമെന്നും ഒക്കെ പറഞ്ഞു.. ഇനി സ്ക്കൂളിൽ അറിയാത്തവരായി ഇന്ന് വരാത്തവരു മാത്രമേ ഉള്ളൂ... ഉടനെ അവൾ പറഞ്ഞു.. അത് കാരണം ഇന്ന് ക്ലാസ്സിൽ എനിക്ക് നല്ല ഗമയായിരുന്നു.. താങ്ക്യൂ അപ്പാ എന്ന് നീട്ടിയൊരു താങ്ക്യൂ ഇട്ട് അവൾ പതപ്പിച്ച് അങ്ങ് പോയി..

അങ്ങനെ കാത്തു കാത്തിരുന്ന അവധി വന്നെത്തി.. നാട്ടിൽ ചെന്നപ്പോൾ മുതൽ എപ്പോഴാണ്‌ PRITHVIRAJനെ കാണാൻ പോകുന്നതെന്നായി മക്കൾസിന്റെ ചോദ്യം. കൊച്ചിയിൽ കല്യാണ്‍ സില്ക്കിസിൽ ചെന്നപ്പോൾ അവിടെ മൊത്തം PRITHVIRAJന്റെ ചിത്രങ്ങളാണ്.. അപ്പോൾ മോൾ നമ്മുടെ സെയിൽ ഗേളിന്റെ അടുത്ത് പറഞ്ഞു.. അപ്പയുടെ ബെസ്റ്റ് ഫ്ര്ണ്ടാ രാജു അങ്കിൾ. ഞങ്ങൾ ഒന്ന് രണ്ടു ദിവസത്തിനകം രാജു അങ്കിളിനെ കാണാൻ പോകുന്നുണ്ട്.. കടയിൽ നിന്നിറങ്ങിയപ്പോൾ ഭാര്യ പറഞ്ഞു .. ഈ പെണ്ണിന്റെ വായ വല്ലോ സെല്ലോ ടെയിപ്പും വെച്ച് ഒട്ടിക്കണം.. ഹയ്യോ മനുഷ്യരെ നാണം കെടുത്തും.. PRITHVIRAJ കഥ കല്യാണ്‍ സില്ക്ക്സിൽ പറയേണ്ട വല്ല കാര്യവുമുണ്ടോ?? ഉടനെ അവൾ പറഞ്ഞു കണ്ടോ നമ്മൾക്ക് അല്പം ഗമയാക്കട്ടെയെന്ന് കരുതി പറഞ്ഞതാ..

ഏതായാലും ആ വലിയ ദിനം വന്നെത്തി.. രാജുവിനെ വിളിച്ച് സമയം ചോദിച്ചപ്പോൾ രാവിലെ വീട്ടിലേക്ക് വരാൻ പറഞ്ഞു.. മോൾ പതിവിൽ കൂടുതൽ ഒരുങ്ങി.. എന്നോട് ക്യാമറായെടുക്കാനും, രാജു അങ്കിളിനോട് പറഞ്ഞ്, അവൾക്കും മോനും, അങ്കിളിന്റെ കൂടെ നിന്ന് സെൽഫി എടുക്കാനും ഒക്കെ സമ്മതിക്കണമെന്നും. ആയതിനാൽ എന്റെ മൊബൈൽ അവൾ സൂക്ഷിച്ചോളാമെന്നും ഏറ്റു.

ഖട്ടർ റോഡുകളിൽ കൂടി വണ്ടി ഇഴഞ്ഞു നീങ്ങുമ്പോൾ, മോൾ പറഞ്ഞു പണ്ട് ജയസൂര്യ റോഡിലെ ഖട്ടറിൽ മെറ്റലിട്ടതു പോലെ രാജു അങ്കിളും അങ്ങനെ ചെയ്തിരുന്നേൽ അങ്കിളിന്റെ വീട്ടിലോട്ടുള്ള വഴിയെങ്കിലും വൃത്തിയായെനെ.. ഒടുക്കം ഞങ്ങൾ ആ വീട്ടിലെത്തി.. ഗേറ്റിന്റെ മുൻപിൽ ചെന്ന് ഹോണ്‍ അടിച്ചപ്പോഴെക്കും, ഒരാൾ ഓടി വന്ന് ഗേറ്റു തുറന്നു.. അപ്പോഴേക്കും എന്റെ മോൾക്ക് ഇരിക്കപൊറു തിയിലാതായി..

ഞങ്ങളെ ഒരു ചേച്ചി സ്വീകരിച്ചിരുത്തി.. രാജു കുളിക്കുകയാണെന്നും, കുടിക്കാൻ എന്താണ് വേണ്ടതെന്നും ചേച്ചി ചോദിച്ചു.. രാജു കുളിച്ചിട്ട് താഴേക്കിറങ്ങി വരുന്നത് ആദ്യം കാണാൻ മോൾ, സ്റ്റയർകേസിനു അഭിമുഖമായിട്ടുള്ള സോഫയിൽ പോയിരുന്നു..

ചേച്ചി കുടിക്കാൻ ചായയും, നല്ല മൊരുമൊരാന്നുള്ള ചൂടൻ പപ്പ്സും കൊണ്ടു വന്നതും, മുകളിൽ നിന്നും സെനുവേ സോറി..കുളികുകയായിരുന്നുവെന്ന് പറഞ്ഞു ഒരാൾ ഇറങ്ങി വന്നപ്പോൾ. ഹോ രാജു അത് സാരമില്ലായെന്ന് ഞാൻ പറഞ്ഞപ്പോൾ മക്കൾ എന്നെ ഒന്നും മനസ്സിലാകാത്ത പോലെ നോക്കി... ഞാൻ പിന്നെ പ്രിത്വിരാജ് എന്ന രാജുവിനോട് നടന്ന കഥകൾ വിവരിച്ചപ്പോൾ, മക്കളുടെ തൊണ്ടയിൽ പപ്പ്സ് കുടുങ്ങിയത് പോലെ..

തിരുവല്ല M.G.M ഹൈസ്ക്കുളിൽ PRITHVIRAJ എന്ന പേരിൽ ഒരു സുഹ്രത്ത് പഠിച്ച കാര്യം എന്റെ മക്കൾസിനു അപ്പോൾ മാത്രമാണ് മനസ്സിലായത്‌..

PRITHVIRAJ ഇറങ്ങാൻ നേരം ഫോട്ടോയെടുക്കേണ്ടെ എന്ന് ചോദിച്ചപ്പോൾ.. ഓ വേണ്ടായെ എന്നായി മോളുടെ മറുപടി..

ഈ ഒറ്റ സംഭവത്തോടെ PRITHVIRAJ എന്ന പേരു കൂടി അവർ വെറുത്തു പോയി.. അന്ന് പകച്ചു പോയതാണ് അവരുടെ ബാല്യം.,.. എന്ത് ചെയ്യാം..