Monday 30 March 2009

പയംമ്പുരാണംസ്‌

(((ഠോ)) തുടക്കത്തില്‍ ഞാന്‍ തന്നെ തേങ്ങ പൊട്ടിച്ചേക്കാം.

ഞാന്‍ ഒരു വര്‍ത്തമാന പ്രിയനായിരുന്നു. എന്റെ നാക്ക്‌ അടങ്ങി ഇരുന്നിട്ടുണ്ടോ എന്ന് പലര്‍ക്കും സംശയമുണ്ട്‌. എന്റെ അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌- എടാ, നീ നിന്റെ വര്‍ത്തമാനം ഒന്നു കുറച്ചാല്‍ തന്നെ വണ്ണം വെയ്ക്കുമെന്ന്. പക്ഷെ അത്‌ എന്നെ കൊണ്ട്‌ പറ്റാഞ്ഞതിനാല്‍ വണ്ണം വെച്ചില്ല.

എന്റെ കല്യാണം കഴിഞ്ഞതോടെ അപ്പയും, അമ്മയും എന്റെ കഥകളില്‍ നിന്നും രക്ഷപ്പെട്ടു. കഥ പറഞ്ഞ്‌,പറഞ്ഞ്‌ ഞങ്ങള്‍ക്ക്‌ രണ്ട്‌ മക്കള്‍സുമായി.

ഞങ്ങള്‍ മസ്ക്കറ്റില്‍ 2003ല്‍ എത്തി. 2007 ജൂണില്‍ ഇവിടെ ഗോണു അടിച്ചു. എന്റെ സുഖ വിവരം തിരക്കി സുഹൃത്ത്‌ വിപിന്‍ [ അന്ന് വിപിന്‍ NTVയില്‍ ജോലി ചെയ്തിരുന്ന സമയം] എഴുതി.. സെനു, ഗോണുവിനെ പറ്റി ഒരു റിപ്പോര്‍ട്ട്‌ എഴുതിയാല്‍ അത്‌ NTVയുടെ മാവേലി നാടെന്ന മാസികയില്‍ പ്രസിദ്ധീകരിക്കാമെന്ന്... അങ്ങനെ ഞാന്‍ ഒരു റിപ്പോര്‍ട്ട്‌ എഴുതി ഇമെയില്‍ ചെയ്തു. അത്‌ വായിച്ച്‌ വിപിന്‍ എഴുതിയതിങ്ങനെ... സെനു... സെനു അയയ്ച്ച ഈ റിപ്പോര്‍ട്ട്‌ ഞാന്‍ മാവേലി നാടില്‍ പ്രസിദ്ധീകരിച്ചാല്‍ മവേലി നാട്‌ എപ്പോള്‍ പൂട്ടിയെന്നും, ഞാന്‍ എപ്പോള്‍ അടി വാങ്ങിച്ചെന്നും ചോദിച്ചാല്‍ മതി. എന്ത്‌ കൊണ്ട്‌ സെനുവിനു ഇത്‌ ഒരു ബ്ലോഗാക്കി കൂടാ?

അങ്ങനെ വിപിന്റെ ഓണ്‍ലൈന്‍ സഹായത്തോടെ ഞാന്‍ ഒരു ബ്ലോഗ്‌ തുറന്നു- പഴമ്പുരാണംസ്‌.
ആദ്യത്തെ പോസ്റ്റ്‌- ഗോണു ഒരു റിപ്പോര്‍ട്ട്‌- സ്വലേ.

അതോടെ ഞാന്‍ വര്‍ത്തമാനം പറയുന്നത്‌ കുറച്ചു. പണ്ട്‌ സ്ക്കൂളില്‍ ഇംമ്പോസിഷന്‍ മാത്രം എഴുതിയിരുന്ന ഞാന്‍ ഒരു എഴുത്തുകാരന്റെ കുപ്പായം അണിഞ്ഞു.. തുടര്‍ന്ന് അങ്ങോട്ട്‌ ഞാന്‍ കഥ എഴുതുകയായിരുന്നു.
അങ്ങനെ പഴമ്പുരാണംസ്‌ ദ്വൈവാരികയും ആക്കി.

മോനും എന്നെ പോലെ തന്നെ. നാക്കിനു എന്റെ നാക്കിനെക്കാളും നീളം. സ്ക്കൂളില്‍ പോയാല്‍, എവിടെയെങ്കിലും പുറത്ത്‌ പോയാല്‍, അവനു കംപ്ലീറ്റ്‌ റിപ്പോര്‍ട്ട്‌ പറയണം. അതും വള്ളി, പുള്ളി വിടാതെ. ഞാന്‍ പലപ്പോഴും അവന്റെ കൊച്ചു വര്‍ത്തമാനത്തിനു സമയം കണ്ടെത്തിയില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ എന്തോ പറയാന്‍ എന്റെ അടുത്ത്‌ വന്നപ്പോള്‍, ഞാന്‍ പറഞ്ഞു... ഒന്ന് പോ.. അപ്പ പിന്നെ കേള്‍ക്കാമെന്ന്.. ഉടനെ അവന്റെ മറുപടി വന്നു:- അപ്പയ്ക്ക്‌ മൊത്തം സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ഇരിക്കാം, ഞങ്ങള്‍ പറയുന്നത്‌ ഒന്നും കേള്‍ക്കാന്‍ സമയമില്ല. അപ്പയുടെ ഒരു പയംമ്പുരാണമെന്ന് പറഞ്ഞ്‌ നടന്ന് നീങ്ങിയപ്പോള്‍ ഞാന്‍ ഒരു തീരുമാനമെടുത്തു... പയംമ്പുരാണംസ്‌ ഞാന്‍ ഒന്ന് നിര്‍ത്തുന്നു.

സ്വന്തം മക്കള്‍ക്ക്‌ പഴമ്പുരാണം സഹിക്കാന്‍ വയ്യാതായിരിക്കുന്നു..അപ്പോള്‍ എന്നെ സഹിച്ച നിങ്ങളെയൊക്കെ സമ്മതിക്കണം.

മക്കള്‍സിന്റെ പുരാണംസ്‌ ഞാന്‍ ഇനി കേള്‍ക്കട്ടെ. അവരുടെ കൂടെ ഞാന്‍ ഒന്ന് അടിച്ച്‌ പൊളിക്കട്ടെ. അപ്പോള്‍ എല്ലാം പറഞ്ഞത്‌ പോലെ. അതു വരേക്കും ഒരു ഷോര്‍ട്ട്‌ ബ്രേക്ക്‌....

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Sunday 15 March 2009

സ്റ്റഡി ടൂറും, പൊല്ലാപ്പുകളും.

ഡിഗ്രി കഴിഞ്ഞ്‌ മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു ഞാന്‍ വെല്ലൂരില്‍ പഠിക്കാന്‍ പോയത്‌. ബി.കോം ഒരു പരുവത്തില്‍ ജയിച്ച്‌ വെല്ലൂരു ചെന്നപ്പോള്‍ ഇടി വെട്ടിയവന്റെ തലയില്‍ ബോംബ്‌ പൊട്ടിയെന്ന് പറഞ്ഞതു പോലെയായി അവസ്ഥകള്‍. അനാറ്റമി, ഫിസിയോളജി, മൈക്രോ ബയോളജി അങ്ങനെ പുതു പുതു വിഷയങ്ങള്‍ എന്നെ ഇക്ഷ, ഇറ വരപ്പിച്ചു. എന്തു ചെയ്യാം; പിന്നെ രണ്ടും കല്‍പിച്ച്‌ എല്ലാം കാണാതെ പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തമിഴന്മാരുടെയും, ഒറിസ്സാകാരന്റെയും, ഗുജ്ജുവിന്റെയും ഒക്കെ മുന്‍പില്‍ ഞാന്‍ ഒരു വിധം പിടിച്ചു നിന്നു.

കോഴ്സ്‌ ഏറെ കുറെ തീരാറായപ്പോള്‍ ഒരു 10 ദിവസത്തെ സ്റ്റഡി റ്റൂര്‍. അതും ദില്ലിയിലേക്ക്‌. അവിടെ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സില്‍ 3 ദിവസത്തെ പ്രാക്‌ക്‍ടിക്കല്‍ ട്രെയിനിംഗ്‌ അടക്കം ഉള്ള ടൂര്‍. വെല്ലൂരിലെ എം.പി, തന്റെ ദില്ലിയിലെ വീട്‌ ഞങ്ങളുടെ താമസത്തിനായി ഒരുക്കുകയും, അവിടെ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങളെ കൊണ്ട്‌ നടക്കാന്‍ ഒരു സാരഥിയോടു കൂടിയ വാന്‍ കൂടി സ്പോണ്‍സര്‍ ചെയതപ്പോള്‍ ഞങ്ങള്‍ ഡബിള്‍ ഹാപ്പി. പിന്നെ പാര്‍ലമന്റ്‌ ഹൗസ്‌, രാഷ്ട്രപതി ഭവന്‍ മുതലായവ കാണാന്‍ കക്ഷി പ്രത്യേക സൗകര്യവും ചെയ്തു തരാമെന്ന് കയറി ഏറ്റപ്പോള്‍ തമിഴനാണെങ്കിലും വേണ്ടില്ല ഇത്‌ താനെടാ എം.പി..., കേരളത്തിലേത്‌ ഒക്കെ വെറും ‘__പി’ എന്ന് അറിയാതെ മനസ്സില്‍ പറഞ്ഞുവെന്നത്‌ സത്യം.

അവസാനം ഞങ്ങള്‍ മദ്രാസ്‌ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നും ദില്ലിക്ക്‌ വണ്ടി കയറി. ദില്ലിയില്‍ ചെന്ന് ഇറങ്ങിയപ്പോഴെ എന്റെ ശരീരം തണുപ്പ്‌ സഹിക്കാന്‍ വയ്യാതെ വിറയക്കാന്‍ തുടങ്ങി. കൂടെയുണ്ടായിരുന്ന തമിഴന്മാര്‍ ട്രയിന്‍ കുലുങ്ങിയപ്പോള്‍ തന്നെ സ്വെറ്റര്‍ വലിച്ച്‌ കയറ്റിയപ്പോള്‍, ഇവനൊക്കെ എന്തിന്റെ അസുഖമാ എന്ന് ചിന്തിച്ച ഞാന്‍, ഈശ്വരാ... വൃത്തിയും വീറുമില്ലാത്ത തമിഴന്റെയാണെങ്കിലും വേണ്ടില്ല കമ്പിളിയുണ്ടോ സഖാവെ, എന്റെ തണുപ്പ്‌ മാറ്റാനെന്ന് വിളിച്ച്‌ ചോദിച്ചിട്ടും മങ്കി ക്യാപ്പും, ഷോളും, സ്വറ്ററും ഒക്കെയിട്ടിരുന്ന ഒറ്റ തമിഴനും എന്റെ കരച്ചിലും പല്ലുകടിയും കേട്ടില്ല. എം.പി അയയ്ച്ച വണ്ടിയും സാരഥിയും ഞങ്ങളെ കാത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നതിനാല്‍, അധികം വിറയ്ക്കാതെ എം.പി ക്വാര്‍ട്ടേര്‍സില്‍ ഞങ്ങള്‍ എത്തി. അവിടെ കമ്പിളി പുതപ്പും, ചൂടു വെള്ളവും, റൂം ഹീറ്ററും ഒക്കെ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ വിറച്ച്‌ മരിച്ചില്ല.

ആദ്യത്തെ മൂന്ന് ദിവസം ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ മെഡിക്കല്‍ റെക്കോര്‍ഡ്സുമായി ഞങ്ങള്‍ മല്ലടിച്ചു. അതിനു ശേഷം കറക്കം.

അങ്ങനെ പാര്‍ലമന്റ്‌ മന്ദിരവും, അവിടുത്തെ നടപടികളും കാണാന്‍ ഞങ്ങള്‍ക്കും അവസരം കിട്ടി. രണ്ട്‌ മൂന്നിടത്തെ സെക്യുരിറ്റി ചെക്കപ്പ്‌ കഴിഞ്ഞു, ഞാന്‍ മുന്നോട്‌ പോകാന്‍ തുടങ്ങിയപ്പോള്‍, ഒരു പോലീസ്‌ ഉദ്യോഗസ്ഥന്റെ കൈയിലിരുന്ന മെറ്റല്‍ ഡിറ്റക്റ്റര്‍ ശബ്ദിക്കാന്‍ തുടങ്ങി. അയാള്‍ എന്നെ തടഞ്ഞ്‌ നിര്‍ത്തി... പോക്കറ്റിലുള്ള സകല സാധനങ്ങളും ഒരു ട്രേയില്‍ നിക്ഷേപിക്കാന്‍ പറഞ്ഞിട്ട്‌, എന്റെ ശരീരത്തിലൂടെ ആ മെഷീന്‍ ഓടിച്ചപ്പോള്‍ ഇക്കിളി കൊണ്ടിട്ടും ചിരിക്കാതെ ഞാന്‍ പിടിച്ചു നിന്നു. എന്റെ പാന്റിന്റെ അവിടെ മെഷീന്‍ വന്നപ്പോള്‍ വീണ്ടും മെഷീന്‍ പീക്ക്‌ പീക്ക്‌ ശബ്ദം പുറപ്പെടുവിച്ചു. എന്റെ പാന്റിന്റെ പോക്കറ്റില്‍ വല്ലതും ഉണ്ടോ എന്ന് തിരക്കിയെങ്കിലും മജീഷ്യന്‍ മുതുക്കാടിനെ പോലെ പോക്കറ്റ്‌ ശൂന്യമെന്ന് ഞാന്‍ ആംഗ്യം കാണിച്ചു. എന്റെ കൂട്ടുകാര്‍ അങ്ങേപുറത്ത്‌ മാറി നിന്നു ചിരി ആരംഭിച്ചപ്പോള്‍, പോലീസുകാരന്‍ അവരോട്‌ പാര്‍ലമെന്റില്‍ പ്രവേശിച്ചു കൊള്ളാന്‍ പറഞ്ഞു. എന്നിട്ട്‌ പോലീസുകാരന്‍ എന്നെയും കൊണ്ട്‌ ഒരു അടച്ച മുറിയില്‍ കയറ്റി. അവിടെ വേറെ രണ്ട്‌ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവരും ഈ ഉള്ളവനെ അരിച്ചു പെറുക്കാന്‍ തുടങ്ങി. അവസാനം എന്റെ ഷര്‍ട്ടും, ബനിയനും, പാന്റും ഊരി, വി.ഐ.പിയുടെ ജട്ടി പരസ്യത്തിലെ യുവ കോമളനെ പോലെ കൈയും കെട്ടി നിര്‍ത്തി പരിശോധന തുടര്‍ന്നു. ഒരുത്തന്‍ എന്റെ പാന്റില്‍ കൂടി മെഷീന്‍ ഓടിച്ചു കളിച്ചു. അതിനിടയില്‍ ഒരുത്തന്‍ എനിക്ക്‌ അരിഞ്ഞാണം ഉണ്ടോയെന്ന് തപ്പിയപ്പോള്‍ ഞാന്‍ ഇക്കിളി കൊണ്ട്‌ കിരിച്ചു [കര + ചിരി] അവസാനം ഞങ്ങളെ കുഴക്കിയ ചോദ്യത്തിനു ഉത്തരം കിട്ടി. എന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്ന് ഒരു ഗുളികയുടെ കവറിന്റെ പുറത്തുള്ള ഒരു അലൂമിനിയം ഫോയില്‍ പുറത്തെടുത്തതോടെ ആ മെഷീന്റെ കരച്ചില്‍ നിന്നു...ഒപ്പം എന്റെ വെപ്രാളവും.

അവസാനം പൂര്‍ണ്ണ ഔദ്ധ്യോഗിക ബഹുമതികളോടെ Z കാറ്റഗറി ഉദ്യോഗസ്ഥരുടെ മഹനീയ സാന്നിദ്ധ്യത്തില്‍ പാന്റും, ഷര്‍ട്ടും വലിച്ച്‌ കയറ്റി വിറയ്ക്കുന്ന കാലുകളോടെ ഞാന്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചു. എത്ര നേരം അവിടെ ഇരുന്നൂവെന്നോ, എന്താണു അവിടെ നടന്നതെന്നോ എനിക്ക്‌ മനസ്സിലായതേയില്ല. ഒടുക്കം അവിടുന്നിറങ്ങി പാര്‍ലമന്റ്‌ മന്ദിരത്തിലെ എം.പി മാരുടെ ക്യാന്റീനിലേക്ക്‌ ഞങ്ങളെ ഞങ്ങളുടെ സാരഥി നയിച്ചു. അവിടെ കയറി 5 കോഴ്‌സ്‌ ലഞ്ചും അടിച്ച്‌ പുറത്ത്‌ വന്നപ്പോള്‍ ഈ ലഞ്ചും എം.പി 'വഹ' എന്ന് പറഞ്ഞപ്പോള്‍ ആഹഹ ഈ എം.പി നിന്നാള്‍ വാഴട്ടെയെന്ന് വീണ്ടും മനസ്സില്‍ പറഞ്ഞു.

ഭക്ഷണവും കഴിഞ്ഞ്‌ ഞങ്ങള്‍ നേരെ ക്വാര്‍ട്ടേഴ്‌സിലേക്ക്‌ പോയി. Z ക്യാറ്റഗറി പരിശോധനയും, 5 കോഴ്സ്‌ ഭക്ഷണത്തിന്റെ ക്ഷീണവും എന്നെയാകെ തളര്‍ത്തിയിരുന്നു. അങ്ങനെ ആ ക്ഷീണത്തില്‍ അല്‍പം ഒന്ന് മയങ്ങി. ഏകദേശം 4 മണിയോടു കൂടി ഞങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ വെളിയില്‍ കൂടി ചുമ്മാതെ ഒന്ന് ഉലാത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത്‌ വിശാലമായ ഒരു മൈതാനം ഉണ്ട്‌. അവിടെ തകൃതിയായി ഒരു പന്തലിന്റെ അവസാന മിനുക്കു പണികള്‍ നടക്കുന്നു. പണിക്കാരില്‍ ഭൂരിഭാഗവും മലയാളികള്‍. അങ്ങനെ ഞാന്‍ അവരൊട്‌ കാര്യം തിരക്കിയപ്പോള്‍ അറിഞ്ഞു- ഏതോ ഒരു എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയുടെ ഒരുക്കങ്ങളാണതെന്ന്.

കുശലാന്വേഷണത്തിനു ശേഷം മുന്‍പോട്ട്‌ പോയപ്പോള്‍ രമേശ്‌ ചെന്നിത്തല എം.പി എന്ന ബോര്‍ഡ്‌ എന്റെ ദൃഷ്ടിയില്‍ പെട്ടു. അതിന്റെ തൊട്ടടുത്ത്‌ തന്നെ തെന്നല ബാലകൃഷണപിള്ള എന്ന ബോര്‍ഡും കണ്ടു. പിന്നെ ഒട്ടും സമയം കളയാതെ അവരുടെ കോളിംഗ്‌ ബെല്ല് പോയി അടിച്ചു. അവരുടെ ഭാഗ്യത്തിനു ആരും അവിടെ ഉണ്ടായിരുന്നില്ല.

പിന്നെ ഏറെ നേരം ചുമ്മാതെ റോഡില്‍ കൂടി ഞങ്ങള്‍ എല്ലാവരും നടന്നു. വഴി തെറ്റിയാല്‍ ചോദിച്ച്‌ വീട്ടില്‍ വന്ന് കയറാന്‍ ഹിന്ദി എന്ന സാധനം നഹി നഹി. അതു കൊണ്ട്‌ രാഷ്ട്ര ഭാഷയെ അപമാനിച്ചുവെന്ന പേരു ദോഷം വെരുത്തെണ്ടായെന്ന് കരുതി നേരം ഇരുട്ടി തുടങ്ങിയതോടെ വീട്ടിലേക്ക്‌ തിരിച്ചു നടന്നു.

വീടിന്റെ അവിടെ ചെന്നപ്പോള്‍, നമ്മുടെ പന്തല്‍ ഫോമിലായി. നിറയെ ലൈറ്റും ഒക്കെ കത്തിച്ച്‌, ഇല്യൂമിനേഷനും ഒക്കെ ഇട്ടു ശരിക്കും ഒരു മായാ പ്രപഞ്ചം. കേറ്ററിങ്‌കാര്‍ ഭക്ഷണം എല്ലാം അറേഞ്ച്‌ ചെയ്യുന്നു. ഭക്ഷണത്തിന്റെ കൊതിയൂറുന്ന മണം മൂക്കിലേക്കടിച്ചപ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.

കോളെജില്‍ പഠിക്കുമ്പോഴെ വിളിക്കാത്ത കല്യാണത്തിനു പോയി നല്ല ശീലമുള്ള ഞാന്‍, രാത്രിയിലത്തെ ഭക്ഷണം എം.പിയുടെ മകളുടെ കല്യാണത്തിന്റെ പാര്‍ട്ടിയെന്ന് പറഞ്ഞപ്പോള്‍, യാതൊരു നാണവും മാനവും ഇല്ലാതെ സാര്‍ അടക്കം എല്ലാവരും എന്നോട്‌ യോജിച്ചു. പിന്നെ വേഗം എല്ലാവരും കുളിച്ച്‌ റെഡിയായി. സാര്‍ അകത്ത്‌ കയറി രണ്ട്‌ ലാര്‍ജ്ജും വീശി ഒന്ന് ഉഷാറായി. ഏതായാലും സാറിന്റെ ഭാര്യ ഈ വിളിക്കാ കല്യാണത്തിനു വരുന്നില്ലായെന്ന് പറഞ്ഞപ്പോള്‍.. അമ്മാ ഇവിടെ തന്നെ ഇരുന്നാല്‍ മതി. ഞാന്‍ ഭക്ഷണം അവിടുന്ന് കൊണ്ട്‌ തരാമെന്ന് പറഞ്ഞ്‌ ദാനശീലന്റെ കുപ്പായം അണിഞ്ഞു.

ഉച്ചക്ക്‌ 5 കോഴ്സ്‌ ലഞ്ചാണെങ്കില്‍, രാത്രിയില്‍ അതിലും ഗംഭീര ഭക്ഷണം. ഒരു ഓര്‍ക്കസ്ട്ര ട്രൂപ്പും അതില്‍ നല്ല ഒരു സുന്ദരി പെണ്ണും കൂടി അടിച്ച്‌ പൊളിച്ച്‌ പാട്ട്‌ പാടുന്ന കാരണത്താല്‍ അതിനു അനുസരിച്ച്‌ തുള്ളുന്ന തിരക്കിലായി ചെറുസെറ്റ്‌. ആ സമയം തക്കത്തില്‍ ഉപയോഗിച്ച്‌ സൊമാലിയക്കാരുടെ കൈയില്‍ അരിച്ചാക്ക്‌ കിട്ടിയതു പോലെ ഞങ്ങള്‍ ഭക്ഷണം നിരത്തിയ ഭാഗത്തേക്ക്‌ കുതിച്ചു. ബുഫെ ആയ കാരണം എല്ലാത്തിന്റെയും രുചി നോക്കി എടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായതു കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു. വായില്‍ കൊള്ളാത്ത കുറെ പേരുകള്‍ അവയുടെ ചുവട്ടില്‍ എഴുതിയും വെച്ചിട്ടുണ്ട്‌.... പക്ഷെ എന്താണു സാധനം എന്ന് അറിയണമെങ്കില്‍ തിന്നു തന്നെ നോക്കണം. കാരണം അവയുടെ പേരില്‍ ചിലത്‌ ഇങ്ങനെയായിരുന്നു:- ഗലീനാ കാഫ്രില്‍ [ഗോവന്‍ രീതിയില്‍ കോഴി വറുത്തത്‌] നമ്മ്താ മോമോ [നമ്മുടെ കൊഞ്ച്‌ മൈദായില്‍ പാത്തിരിക്കുന്നു] ഡോയി മാച്ച്‌ [ നല്ല കട മീന്‍ എന്തൊക്കെയോ ചെയ്ത്‌ മധുരമൂറിക്കുന്ന ഒരു കറി] സൊ...എല്ലാം നമ്മള്‍ തൊട്ടും രുചിച്ചും നോക്കിയാല്‍ കൂടി മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ട്‌...കാരണം മധുരമുള്ള മീന്‍ കറി എന്റെ അമ്മ വെച്ചാല്‍ എന്തരു ഇത്‌, ഇതിന്റെയും പേരു മീന്‍ കറി എന്ന് തന്നെയോ അമ്മെയെന്ന് ചോദിക്കുന്ന ഞാന്‍ ഈ വായില്‍ മധുരിക്കുന്ന മീനിന്റെ പേരു ഡോയി മാച്ച്‌ എന്ന് പഠിച്ച കാരണത്താല്‍ പിന്നെ ആ ഭാഗത്തേക്ക്‌ പോയതെയില്ല. പിന്നെ കുടിക്കാന്‍ വിവിധ തരം ജ്യൂസുകള്‍, ഒപ്പം ബട്ടര്‍ മില്‍ക്ക്‌.... ബട്ടര്‍ ചേര്‍ത്ത മില്‍ക്ക്‌.... ഹാ ഹാ...ഞാന്‍ ഇതൊക്കെയെ കുടിക്കത്തുള്ളു എന്ന സ്റ്റയിലില്‍ പോയി അത്‌ ഗ്ലാസ്സില്‍ പകര്‍ത്തി കുടിച്ചപ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടാക്കുന്ന ആ ബട്ടര്‍ മില്‍ക്കിനു മോരും വെള്ളമെന്ന് പറയും... അമ്മച്ചിയാണ മോരും വെള്ളം ദില്ലിയില്‍ എം.പിയുടെ മോളുടെ കല്യാണത്തിനു വന്നപ്പോള്‍ ബട്ടര്‍ മില്‍ക്ക്‌. അങ്ങനെ മനസ്സിലാകുന്നതും, മനസ്സിലാകാത്തതുമായ ഭക്ഷണങ്ങള്‍ വയറ്റില്‍ കൊള്ളിച്ച്‌ കൊണ്ട്‌ നിന്നപ്പോള്‍ അവിടേക്കു 'കരിമ്പൂച്ചകളുടെ' ഒരു തള്ളി കയറ്റം കണ്ട്‌ എന്താണു അവിടെ സംഭവിക്കുന്നതെന്നറിയാതെ കോഴിക്കാലു എന്റെ തൊണ്ടയില്‍ കുടുങ്ങി. കണ്ണ്‍ അടച്ചു തുറക്കും മുന്‍പെ ആ ഹാള്‍ നിറച്ചും കരിമ്പൂച്ചകള്‍...ഡാന്‍സും കൂത്തും, പാട്ടും എല്ലാം നിലച്ചു. ഞാന്‍ ഒന്ന് കണ്ണോടിച്ചപ്പോള്‍, ദാ നില്‍ക്കുന്നു സാക്ഷാല്‍ നമ്മുടെ പ്രധാനമന്ത്രി ദേവ ഗൗഡ, ഹരിയാനയുടെ സിംഹം ദേവി ലാല്‍ അങ്ങനെ കുറെ പേര്‍ ഒരുമിച്ച്‌ കയറി വന്നതിന്റെ സെക്യുരിറ്റിയായിരുന്നു അത്‌. തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കാല്‍ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ മോഡില്‍ ഇട്ട്‌ വേഗം പുറത്തെടുത്ത്‌ ബാക്കി ഭക്ഷണത്തിന്റെ രുചി നോക്കാന്‍ മെനക്കെടാതെ എ.കെ.47ന്റെ ഇടയില്‍ കൂടി പുറത്തിറങ്ങി.

രണ്ടടി നടന്നപ്പോള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു പാണ്ടി, ഒരു ബെന്‍സ്‌ കാര്‍ ചൂണ്ടി കാട്ടി, ഇന്ത ടൊയോട്ടാ കാര്‍ വന്ത്‌ ദേവഗൗഡാജി കാര്‍ എന്ന് പറഞ്ഞപ്പോള്‍...പോടാ അത്‌ ബെന്‍സെടാ ബെന്‍സ്‌... ബെന്‍സ്‌ പാത്താലും ടൊയൊട്ടാ പാത്താലും തെരിയാത്ത അറിവ്‌ കെട്ട മുന്‍ടം എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പാണ്ടി, അത്‌ ടൊയോട്ടാ എന്ന് പറഞ്ഞപ്പോള്‍ അരിശം മൂത്ത്‌ ബെന്‍സിന്റെ പുറകിലുള്ള എംബ്ലം കാട്ടാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിട്ട്‌, നായേ...ഇന്ത്‌ എംബ്ലം പാ.....മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ എന്റെ രണ്ട്‌ ചെവി പുറകിലും എന്തോ വന്ന് കൊണ്ടു. കവച്ച്‌ നിന്ന ഞാന്‍ കാലിന്റെ ഇടയില്‍ കൂടി കരിമ്പൂച്ചകളുടെ കാലു കണ്ടപ്പോള്‍ തന്നെ സിഗ്നല്‍ കിട്ടാതെ സംപ്രേക്ഷണം തടസ്സപ്പെട്ടു പോയ റ്റി.വി പരിപാടി പോലെ നിന്നിടത്ത്‌ നിന്ന് വിറച്ചു. വയറു നിറച്ച്‌ കഴിച്ചിട്ട്‌ , കാലും കവച്ച്‌ കുനിഞ്ഞ്‌ നിന്ന്, ഭയം നിമിത്തം എന്റെ ഭാഗത്ത്‌ നിന്ന് അസ്വഭാവികമായി എന്തെങ്കിലും ശബ്ദം പുറത്ത്‌ വന്നാല്‍. വെടിയുണ്ട കയറിയ അരിപ്പ പോലെയായ ഒരു ശരീരം ദില്ലിയുടെ തെരുവില്‍ വീഴും. അതിലും ഭേദം വരുന്നത്‌ വരട്ടെയെന്ന് കരുതി, ഞാന്‍ ആകാശത്തേക്ക്‌ രണ്ട്‌ കൈകളും ഉയര്‍ത്തി കീഴടങ്ങി. പെട്ടെന്ന് തന്നെ മറ്റൊരു കരിമ്പൂച്ച എന്റെ ദേഹം മൊത്തം മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച്‌ ഉഴിഞ്ഞു. വേറൊരുത്തന്‍ എന്റെ പോക്കറ്റില്‍ കയ്യിട്ട്‌ ഉള്ളതെല്ലാം പൊക്കി. ഭാഗ്യത്തിനു എന്റെ വെല്ലൂരെ തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടി. അതു നോക്കിയിട്ട്‌ എന്തൊക്കെയോ ഹിന്ദിയില്‍ എന്നോട്‌ തിരക്കി... കൈ പൊക്കി നില്‍ക്കുമ്പോള്‍ നാക്ക്‌ പൊങ്ങില്ലായെന്ന വലിയ തത്വം അപ്പോഴാണു എനിക്ക്‌ മനസ്സിലായത്‌. എന്റെ വായില്‍ നിന്ന് ഒരു ശബ്ദം പോലും വന്നില്ല. പിന്നെ എ.കെ.47 പുറകില്‍ നിന്ന് മാറ്റി എന്നോട്‌ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അച്ചുമാവന്‍ ബാംഗ്ലൂരില്‍ മേജര്‍ സന്ദീപിന്റെ വീടിന്റെ അവിടെ വെച്ച്‌ പത്രക്കാരോട്‌ പറഞ്ഞതിനെക്കാട്ടിലും 'അടി' 'പൊളി' ഇംഗ്ലീഷ്‌ വിറച്ചു വിറച്ച്‌ പറഞ്ഞു... എല്ലാം മനസ്സിലാക്കിയിട്ട്‌, ആ പൊയ്ക്കോ എന്ന് ഒരുത്തന്‍ പറഞ്ഞപ്പോള്‍ എന്റെ കൂടെ വന്ന ഒറ്റ ഒരുത്തന്‍ പോലും ആ പരിസരത്തില്ല. കൂട്ടുകാരായാല്‍ ഇങ്ങനെ തന്നെ വേണം...

ഞാന്‍ പതുക്കെ എം.പി ക്വാട്ടേഴ്‌സില്‍ തിരിച്ചെത്തിയപ്പോള്‍ എല്ലാരുടെയും മുഖത്ത്‌ ആശ്വാസം. ആരോടും ഒന്നും പറയാന്‍ നില്‍ക്കാതെ നേരെ കക്കൂസ്സില്‍ പോയി... ഭാഗ്യം, അണ്ടര്‍വെയര്‍ വൃത്തിക്കേടായില്ല. കക്കൂസ്സില്‍ നിന്നിറങ്ങിയ ഞാന്‍ പിന്നീട്‌ ആരോടും അധികം സംസാരിച്ചില്ല, ചിരിച്ചില്ല, സാറു വരച്ച ലക്ഷ്മണ രേഖയ്ക്ക്‌ പുറത്ത്‌ കടന്നതുമില്ല. അന്ന് കമാന്‍ഡോസിന്റെ എ.കെ.47 തോക്ക്‌ വെച്ച്‌ എന്റെ മെഡുല്ലായ്ക്ക്‌ വല്ല അടി കിട്ടിയതായിരിക്കുമെന്ന് എന്റെ കൂട്ടുകാര്‍ ചിന്തിച്ചു പോയി.

പണ്ടുള്ളവര്‍ പറയുമ്പോലെ , ‘ദില്ലി കടക്കുവോളം നാരായണ, നാരായണയെന്ന് ‘പോലും ഞാന്‍ വിളിക്കാന്‍ നാവുയര്‍ത്തിയില്ല; കാരണം അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍.നാരായണന്‍ജി ആയിരുന്നെ. ഇനി അതിന്റെ പേരില്‍ ഒരു സെക്യുരിറ്റി ചെക്ക്‌ അപ്പിനു എന്റെ ശരീരത്തിനു ത്രാണിയില്ലായിരുന്നു. അങ്ങനെ കടിച്ച്‌ പിടിച്ച്‌ ടൂറും കഴിഞ്ഞു വെല്ലൂരില്‍ സുരക്ഷിതമായി എത്തിയപ്പോള്‍ ‘ദേ, പിന്നെയും ശങ്കരന്‍ തെങ്ങിന്‍ മേല്‍ തന്നെയെന്ന്’ പറഞ്ഞതു പോലെ എന്റെ സ്വഭാവവും മാറിയെന്ന് എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.

Sunday 1 March 2009

ഹോസ്റ്റല്‍ പുരാണം

ബി.കോം കഴിഞ്ഞ്‌, കമ്പ്യൂട്ടറും പഠിച്ച്‌, ട്രാവല്‍ ആന്‍ഡ്‌ ടൂറിസവും പഠിച്ച്‌,
ഈസ്റ്റ്‌ വെസ്റ്റില്‍ ജോലിയും ചെയ്തു കൊണ്ടിരുന്നപ്പോഴാണു വെല്ലൂരില്‍, മെഡിക്കല്‍ റെക്കോര്‍ഡ്സ്‌ കോഴ്‌സിനു അഡ്മിഷന്‍ ലഭിച്ചത്‌. അങ്ങനെ തിരുവല്ലാ എന്ന മഹാ നഗരത്തില്‍ നിന്നും വെല്ലൂരിലേക്ക്‌.

വെല്ലൂര്‍ സി.എം.സി [കൃസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍] പഠിക്കാന്‍ ഭാഗ്യം കിട്ടുകയെന്നത്‌ എന്നെ പോലെയൊരാള്‍ക്ക്‌ സ്വപനം കാണാവുന്നതിലും അപ്പുറമായിരുന്നു. പാരാമെഡിക്കല്‍സിന്റെ താമസം ഡി.ജെ. ഹോസ്റ്റല്‍ അഥവാ ഡൊറോത്തി ജോസ്ക്കി ഹോസ്റ്റലിലായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ ഹോസ്റ്റല്‍ വാസം. ഡി.ജെ. ഹോസ്റ്റല്‍, ഏതോ ഒരു സായിപ്പ്‌, തന്റെ ഭാര്യയുടെ സ്മരണാര്‍ത്ഥം കരിങ്കല്ലില്‍ തീര്‍ത്ത ഇരു നിലയുള്ള ഒരു ടാജ്‌ മഹലാണു. പക്ഷെ ഞങ്ങളുടെ ഒന്നും മുറിയില്‍ ഫാനില്ല. ചൂടു കാലത്ത്‌, ജഗതിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കൈ താന്‍ ഫാന്‍'.

ഈ ഹോസ്റ്റലിലെ മറ്റു കുട്ടികളാകട്ടെ പ്രീഡിഗ്രി കഴിഞ്ഞ്‌ വന്ന കുട്ടി പിള്ളേര്‍. ആയതിനാല്‍ സൈസ്‌ കൊണ്ട്‌ ഞാന്‍ അച്ചായനല്ലായിരുന്നെങ്കിലും, പ്രായം കൊണ്ട്‌ ഇവര്‍ എന്നെ അച്ചായനാക്കി.

ഹോസ്റ്റലില്‍ ഭൂരിപക്ഷം പേരും മലയാളികള്‍.. ബാക്കി തമിഴന്മാര്‍, ഹിന്ദിക്കാര്‍ അങ്ങനെ അങ്ങനെ അങ്ങനെ... ഈ ഹോസ്റ്റലില്‍ നമ്മള്‍ക്ക്‌ സഹിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ 1] ഇവിടുത്തെ മെസ്സ്‌ 2] ഇവിടുത്തെ കക്കൂസ്സ്‌.

മെസ്സിലെ ഭക്ഷണം മോശം ആണെങ്കിലും കക്കൂസ്സിലെ സംഭവങ്ങള്‍ എന്നും ഗംഭീരമായിരുന്നു. ചുമ്മാ റെയില്‍വേ ട്രാക്കിലും, പാത വക്കിലും ഒക്കെ പന്നികള്‍ക്ക്‌ ‘അന്നദാനം’ നടത്തിയിരുന്നവന്മാരൊക്കെ ഹോസ്റ്റലില്‍ വന്നാല്‍ പിന്നെ എന്തോ പറയാനാ. ഞങ്ങള്‍ പഠിക്കുന്ന സമയത്ത്‌ അബ്ബാസും, ശരത്തും ഒന്നും ഹാര്‍പ്പിക്കിന്റെ മാജിക്ക്‌ കാണിക്കാന്‍ വരാറില്ലായിരുന്നു. അന്നെങ്ങാനും വന്നു പെട്ടിരുന്നെങ്കില്‍ അബ്ബാസിനൊക്കെ എന്നും മാജിക്ക്‌ കാണിക്കാന്‍ ഇഷ്ടം പോലെ കക്കൂസ്‌ കൊടുക്കാമായിരുന്നു. ഏതു മന്ത്രവാദി വന്നാലും പൂവന്‍ കോഴിയുടെ കാര്യം കഷ്ടമെന്ന് പറയുമ്പോലെ ഞാന്‍ ഏത്‌ കക്കൂസ്സില്‍ കയറിയാലും എനിക്ക്‌ കണി ലഭിക്കുമായിരുന്നു.

ഹോസ്റ്റലിന്റെ തൊട്ടടുത്ത ഒരു വീട്ടിലാണു വാര്‍ഡന്‍ താമസിക്കുന്നത്‌. ഒരു ദിവസം, വാര്‍ഡന്റെ മുന്‍പാകെ ഞങ്ങള്‍ കുറെ ഹതഭാഗ്യര്‍, കക്കൂസ്സ്‌ വൃത്തിയാക്കാനല്ല ഞങ്ങള്‍ ഇവിടെ പൈസയും തന്ന് താമസിക്കുന്നതെന്നൊക്കെ എഴുതിയ ഒരു ദയാ ഹര്‍ജി കൊടുത്തു. അങ്ങനെ അതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച ഒരു പത്ത്‌ മണിയോടെ വാര്‍ഡന്‍ വന്നതിനെ തുടര്‍ന്ന് ഞങ്ങള്‍ സംയുക്തമായി ഒരു മലം പരിശോധനയ്ക്ക്‌ പോയി. ഓരോ കക്കൂസ്സും തുറന്ന് കാണിക്കുമ്പോള്‍ വാര്‍ഡന്റെ മുഖം ഒരു മേക്കപ്പും ഇടാതെ ചുവന്ന് തുടുത്തു കൊണ്ടിരുന്നു. ഏതായാലും മലത്തിന്റെ ഫേസ്‌ കട്ടും D.N.Aയും നോക്കി പ്രതിയെ പിടിക്കാന്‍ മാര്‍ഗ്ഗം ഒന്നും കാണാഞ്ഞതിനെ തുടര്‍ന്നും വിവിധ വെറേറ്റി മലംസ്‌ കണ്ട്‌, മലമ്പനി പിടിച്ചവനെ പോലെ വിറച്ച്‌ തുള്ളിയും പോയ വാര്‍ഡന്‍ ഒടുക്കം “കക്കൂസ്സും കുളിമുറിയും ഒക്കെ വൃത്തിയായി സൂക്ഷിക്കുക” എന്നൊരു നോട്ടീസ്‌ പതിച്ച്‌ തടിയൂരി. പക്ഷെ ഈ നോട്ടീസിലും മണിയനീച്ച വന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ഇവന്മാര്‍ക്ക്‌ സംയുക്തമായി പണി കൊടുക്കാന്‍ തീരുമാനിച്ചു.

വൃത്തി വീട്ടില്‍ നിന്നും തുടങ്ങണമെന്ന ആപ്ത വാക്യം കണക്കിലെടുത്ത്‌ അന്നത്തെ ദിവസം ഞങ്ങള്‍ എല്ലാവരും ഒരു ചുവന്ന ബക്കറ്റിലേക്ക്‌ 24 മണിക്കൂര്‍ മൂത്ര ശേഖരണം തുടങ്ങി. അങ്ങനെ പല വെറേറ്റി സാധാനം പല സമയത്തായി ആ ബക്കറ്റിലേക്ക്‌ വീണു. ഏകദേശം രാത്രി 1 മണി വരെ ബക്കറ്റില്‍ മൂത്രം ഒഴിക്കാനുള്ള ഓഫര്‍ ഉണ്ടായിരുന്നതിനാല്‍, അവിടെ ഉണ്ടായിരുന്ന മലയാളികള്‍ ഈ അപൂര്‍വ്വ അവസരം നന്നായി വിനിയോഗിച്ചു. രാത്രി രണ്ട്‌ മണിക്ക്‌ ഞങ്ങള്‍ തമിഴ്‌ മക്കളുടെ മുറിയിലേക്ക്‌, ഓരോരുത്തരുടെയും വൃത്തി കണക്കിലെടുത്ത്‌ ശുദ്ധമായ ഈ മൂത്രം മുറിയിലേക്ക്‌ ഒഴിച്ച്‌ കൊടുത്തു.

പിറ്റേ ദിവസം നേരം വെളുത്തപ്പോള്‍ എനിക്ക്‌ ആകെ സംശയം...ഇതെന്താ ഞാന്‍ തലേന്ന് ഉറങ്ങിയത്‌ ട്രാന്‍സ്പ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ വല്ലതുമാണോയെന്ന്...ആ സേം സ്മെല്‍... അന്ന് പണി കിട്ടിയെല്ലാവന്മാരും മുറികള്‍ വൃത്തിയാക്കി. അന്ന് വൈകിട്ടോടെ ഞങ്ങള്‍ കക്കൂസ്സിന്റെ മെയിന്‍ വാതിലില്‍ ഒരു നോട്ടീസ്‌ ഒട്ടിച്ചു.. ഇന്ന് മുതല്‍ ഫിക്സഡ്‌ ഡിപ്പോസിറ്റ്‌ ഇവിടെ സ്വീകരിക്കുന്നതല്ല. പക്ഷെ ഈ പഹയന്മാര്‍ പിന്നെയും ഡിപ്പോസിറ്റുകള്‍ ഇട്ട്‌ പണപ്പെരുപ്പം വരുത്തി.

മെസ്സിലെ തൈരു സാദവും, തക്കാളി ചോറും, വല്ലപ്പോഴുമുള്ള ബിരിയാണിയും ഒക്കെ തൊണ്ടയില്‍ നിന്ന് കീഴ്‌പ്പോട്ട്‌ ഇറങ്ങണമെങ്കില്‍ വീട്ടില്‍ നിന്നും കൊണ്ട്‌ വരുന്ന ടച്ചിംഗ്‌സ്‌ വേണം. അച്ചാര്‍ എടുക്കാന്‍ ഞങ്ങള്‍ പ്ലാസ്റ്റിക്ക്‌ സ്പൂണ്‍ ആണു എടുക്കാറു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട്‌ കാര്യം, വിശപ്പും മാറ്റാം, മീശയും മിനുക്കാമെന്ന് പറയുമ്പോലെ ഞങ്ങള്‍ അച്ചാറും ഒക്കെ നന്നായി തിന്ന്, തിരിച്ച്‌ പോകുമ്പോള്‍ ഈ സ്പൂണെടുത്ത്‌ അവിടെ അയയില്‍ ഉണക്കാനിട്ടിരിക്കുന്ന നല്ല സ്റ്റാര്‍ച്ച്‌ മുക്കിയതു പോലെ [റ്റെന്റ്‌ ഉണ്ടാക്കാന്‍ പാകത്തില്‍] ഉള്ള അണ്ടര്‍ വെയറില്‍ ഇവനെ അങ്ങു തൂത്ത്‌ തുടച്ച്‌...സ്പൂണ്‍ എടുത്ത്‌ ഒറ്റെയേറു. അങ്ങനെ വല്ലപ്പോഴുമെങ്കിലും അടി വസ്ത്രങ്ങളും കഴുകണമെന്ന വലിയ പാഠവും ഞങ്ങളായി അവരെ പഠിപ്പിക്കേണ്ടി വന്നു.

ഞങ്ങളുടെ ഹോസ്റ്റലിലെ ഒരു പണച്ചാക്ക്‌ ഒരു തിരോന്തോരത്തുകാരനാണു. അമരത്തില്‍ കെ.പി.എ.സി ലളിത പറയുമ്പോലെ ചാകര വന്നാല്‍ സന്തോയം, ചാകര വന്നില്ലെങ്കില്‍ സന്തോയം, മോളു പരൂക്ഷ പാസ്സായാല്‍ സന്തോയം, തോറ്റാല്‍ സന്തോയം..എന്ന് പറഞ്ഞതു പോലെ ഇവനും എന്നും എപ്പോഴും സന്തോയമാണു. അപ്പോള്‍ ഇവന്റെ ചിലവില്‍, ഇവന്റെ സന്തോയത്തില്‍ ചൈനാ റ്റൗണില്‍ നിന്ന് ഫുഡ്‌ കുറഞ്ഞത്‌ മാസത്തില്‍ രണ്ട്‌ തവണയെങ്കിലും കിട്ടും. അങ്ങനെയുള്ള ഇവന്‍ ഒരു ദിവസം ഞങ്ങളുടെ മുറിയില്‍ തമ്പടിച്ചു. എല്ലാരും പോയിട്ടും അവന്‍ അതും ഇതും ഒക്കെ പറഞ്ഞ്‌ പിന്നെയും ഇരുന്നു. ഒടുക്കം അല്‍പം ചമ്മലോടെ അവന്‍ പറഞ്ഞു, അച്ചായാ..എന്റെ ക്ലാസ്സിലെ ......ഇല്ലെ? അവളെയെനിക്ക്‌ വലിയ ഇഷ്ടമാ. പക്ഷെ ഇത്‌ നേരിട്ട്‌ പറഞ്ഞ്‌, അവള്‍ പോയി വല്ല പരാതിയും പറഞ്ഞാല്‍ പിന്നെ എപ്പോള്‍ ഇവിടുന്ന് പെട്ടിയും പ്രമാണവും എടുത്താല്‍ മതിയെന്ന് പറയേണ്ടിയതൈല്ലല്ലോ? അതു കൊണ്ട്‌ അച്ചായന്‍ ഇതില്‍ ഒന്നിടപ്പെട്ട്‌ കാര്യം ഒന്ന് ശരിയാക്കി തരണം. പ്ലീസ്‌.. അങ്ങനെ ചെയ്താല്‍ ഒരു അടി പൊളി ട്രീറ്റ്‌ ഇത്രയും പറഞ്ഞ്‌ അവനിറങ്ങി പോയപ്പോള്‍ എന്റെ സഹമുറിയന്‍ പറഞ്ഞു, അച്ചായോ.. ഈ ക്വട്ടേഷന്‍ ഏതായാലും നമ്മള്‍ എറ്റെടുക്കെണ്ട.. നമ്മളും ഇവിടെ പഠിക്കാന്‍ തന്നെയാ വന്നതെന്ന് പറഞ്ഞ്‌ അവന്‍ സി.പി.എമ്മിലെ വി.എസ്സിനെ പോലെ അവന്റെ പ്രതിഷേധം അറിയിച്ച്‌ കയറി കിടന്നു. അന്ന് രാത്രിയില്‍, പണ്ട്‌ കണ്ട ലൗ സ്റ്റോറി സിനിമകള്‍ എല്ലാം ഒന്ന് അയവിറക്കി. ഒന്ന് രണ്ട്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും എന്റെ പ്ലാനുകള്‍ ഒന്നും നടന്നില്ല. സുഹൃത്തിന്റെ പ്രഷര്‍ കൂടുന്നതനുസരിച്ച്‌ എന്റെ ബ്ലഡ്‌ പ്രഷറും കൂടി കൂടി വന്നു.

ഒടുക്കം എന്തും വരട്ടെയെന്ന് കരുതി, അവള്‍ Y.W.C.A ക്യാന്റീനില്‍ 10.00 മണിക്ക്‌, ബ്രേക്കിനു വന്നപ്പാള്‍ ഞാന്‍ അവളെ മാത്രമായി വിളിച്ച്‌ തന്റെ സുഹൃത്തിന്റെ ഹൃദയം കൈമാറി ഒരു ഹംസമായി മാറി. എന്റെയും അവന്റെയും റ്റെന്‍ഷന്‍ കൂട്ടി അവള്‍ ഞങ്ങളോട്‌ രണ്ട്‌ ദിവസത്തേക്ക്‌ ലാവലിനിടപാടില്‍ അച്ചുമാമ്മ മിണ്ടാതെയിരുന്നത്‌ പോലെ മിണ്ടാതെ നടന്നുവെങ്കിലും പിന്നീട്‌ ഇവരങ്ങ്‌ അടുത്തു. ചുരുക്കി പറഞ്ഞാല്‍ ഫെവിക്കോള്‍ പശയുടെ പരസ്യം പോലെ തകര്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക്‌ മാറി. അങ്ങനെ ഇവന്റെ കെയറോഫില്‍ കിട്ടിയിരുന്ന ട്രീറ്റും ഗോവിന്ദാ!!!. ഇവന്‍ സമയത്തും കാലത്തും ഒന്നും ഹോസ്റ്റലില്‍ വരാതെയായി..ഞങ്ങളുമായിട്ടുള്ള അടുപ്പം മൊത്തം മാറി സദാ സമയവും അവനും അവളും കറങ്ങി നടന്നു.

അങ്ങനെയിരിക്കെ ഹോസ്റ്റലില്‍ പുതിയ കമ്മറ്റിക്കാരെ തെരഞ്ഞെടുക്കുന്ന ഇലക്ഷന്‍. തിരോന്തോരംക്കാരനെ മെസ്സിന്റെ ചുമതല ഏല്‍പ്പിച്ചാല്‍ വായിക്ക്‌ രുചിയായി വല്ലതും കഴിക്കാം. പക്ഷെ അവന്റെ ഒടുക്കത്തെ തിരക്കിന്റെ ഇടയില്‍ ഇതിനൊക്കെ സമയം കിട്ടുമോ? ഏതായാലും വോട്ട്‌ ചെയ്യാന്‍ കിറു കൃത്യമായി അവന്‍ വന്നു. പ്രേമം തുടങ്ങിയതില്‍ പിന്നെ ആദ്യമായി ഞങ്ങള്‍ക്കായി അവന്‍ സമയം കണ്ടെത്തി വന്നു.. ഇലക്ഷനു അവന്‍ സ്ഥാനങ്ങള്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇലക്ഷന്‍ കഴിഞ്ഞ്‌, മല്ലൂസ്‌ കമ്മറ്റി തൂത്തു വാരിയ സന്തോഷത്തില്‍ എല്ലാവരും അന്ന് ഒത്തു കൂടി. വര്‍ത്തമാനം മൂത്ത്‌ മൂത്ത്‌ ഇവന്റെ പ്രേമവും വിഷയമായി. കോട്ടയംകാരന്‍ അല്‍പം നീരസത്തില്‍ പറഞ്ഞു, ഹോ ഇന്ന് ഏതായാലും സയാമീസുകള്‍ അധികം കറങ്ങാതെ വന്ന് കയറിയല്ലോ. അന്ന് ഇവനില്ലായിരുന്നെങ്കില്‍ [എന്നെ ചൂണ്ടി കാണിച്ച്‌] കാണാമായിരുന്നു.. ഇപ്പോള്‍ കോത്താഴത്തെ ഒരു വലിയ ജുബ്ബായും ഒക്കെ വലിച്ച്‌ കയറ്റി, ക്യാമ്പസ്സില്‍ കൂടി നടക്കുമ്പോള്‍ നിനക്ക്‌ ഞങ്ങളെ കണ്ണില്‍ പിടിക്കത്തില്ല, അല്ലിയോ..#@@@...%%%#****കൂട്ടി കെട്ടാന്‍ ലവനു അറിയാമെങ്കില്‍ അഴിക്കാനും ഞങ്ങള്‍ക്ക്‌ പറ്റും, കാണണോടാ..@!!$**** ??? ഇത്‌ കേട്ട്‌ തിരോന്തോരംകാരന്‍ പെട്ടെന്ന് പ്രതികരിച്ചു...ഹോ എങ്കില്‍ അതൊന്ന് കാണണം..സാക്ഷാല്‍ ദൈവം തമ്പുരാനിറങ്ങി വന്നാല്‍ പോലും, പൊന്നു@@@%%%&***മക്കളെ ഞങ്ങളെ തെറ്റിക്കാന്‍ പറ്റത്തില്ല. അതിനായി ആരും നൊയമ്പ്‌ നോക്കുകയും വേണ്ട.. അവനിത്രയും പറഞ്ഞിട്ട്‌ വോക്കൗട്ട്‌ നടത്തിയപ്പോള്‍, സത്യം സത്യമായും ഈ ചുമതലയും എന്റെ തലയില്‍ തന്നെ വീഴുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

ഒറ്റ ആഴ്ച്ചത്തെ സമയം എനിക്ക്‌ കിട്ടി. Y.W.C.A ക്യാന്റീനില്‍ തന്നെ ഇരുന്ന് പെണ്ണിനോട്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. സംസാരിച്ചത്‌ ഇങ്ങനെ... ഇലക്ഷന്റെ അന്ന് ഹോസ്റ്റലില്‍ വെള്ളമടി പാര്‍ട്ടി ഉണ്ടായിരുന്നു. അന്ന് അവന്‍ വെള്ളമടിച്ച്‌, ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയപ്പോള്‍ [പൂക്കുറ്റി ആയപ്പോള്‍], തന്റെ [പെണ്ണിന്റെ] ബെര്‍ത്ത്‌ ഡേയുടെ അന്ന് നിങ്ങള്‍ പ്രിന്‍സ്‌ മാനറില്‍ റൂമെടുത്തുവെന്ന് പറഞ്ഞു...പിന്നെ പലതും പറഞ്ഞു.. അയ്യോ!!! സത്യം സത്യമായിട്ടും പ്രിന്‍സ്‌ മാനറില്‍ പോയി ഫുഡ്‌ കഴിച്ചുവെന്നത്‌ സത്യം തന്നെ. പക്ഷെ എന്റെ വേളാങ്കണ്ണി മാതാവാണെ ഞങ്ങള്‍ റൂമില്‍ ഒന്നും താമസിച്ചില്ല. അയ്യേ, ഇത്ര തറയാണോ...? അപ്പോള്‍ ഞാന്‍ പറഞ്ഞു.. എന്തു ചെയ്യാം, ഞാന്‍ ഇവന്‍ ഒരിക്കലും ഇത്തരക്കാരനാണെന്ന് കരുതിയില്ല.. പക്ഷെ ആവന്റെ തനി സ്വരൂപം കണ്ടത്‌ വെള്ളമടിച്ചപ്പോഴാണു [പാവം പെണ്ണു.. സ്വന്തമായി കഞ്ഞി ഉണ്ടാക്കാന്‍ പൈസ ഇല്ലാതെ തെണ്ടി തിരിഞ്ഞിരിക്കുന്നവന്മാരാ വെള്ളം അടിക്കുന്നതെന്ന സത്യം ഓര്‍ത്തതേയില്ല.]

പിന്നെ സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഇറങ്ങി ഒന്നും വരേണ്ടി വന്നില്ല.. അവളുടെ വേളാങ്കണ്ണി മാതാവു സത്യമായി പിന്നെ അവള്‍ അവനെ കണ്ടതായി കൂടി ഭാവിച്ചില്ല. അന്ന് രാത്രി ശരിക്കും ഡി.ജെ ഹോസ്റ്റലില്‍ ആരും ഉറങ്ങിയില്ല. വെള്ളം അടിച്ച്‌ തിരോന്തോരംകാരന്‍ അന്നു എല്ലാവരെയും പൂരാ തെറി വിളിച്ചു നേരം വെളുപ്പിച്ചു. എന്നെ കുറച്ച്‌ കാര്യമായി വിളിച്ചൂന്ന് ഇനിയും എഴുതേണ്ടിയ കാര്യമുണ്ടോ???ചില നേരത്തെ ശബ്ദം ഒക്കെ കേട്ടപ്പോള്‍ അവന്‍ എന്റെ മുറിയുടേ മുന്‍പില്‍ മൂത്രം ഒഴിച്ച്‌ എനിക്ക്‌ പണി തരുമോയെന്ന് വരെ ശങ്കിച്ചെങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല.

സാവകാശം ഈ പ്രേമം എല്ലാവരും മറന്നു; ഒപ്പം തിരോന്തോരംക്കാരനും. അവന്‍ പിന്നെയും ഞങ്ങള്‍ക്കൊപ്പം വന്നു തുടങ്ങി. ഞങ്ങള്‍ക്ക്‌ ഫുഡ്‌ മേടിച്ച്‌ തന്നു തുടങ്ങി, പൈസ കടം തന്നു തുടങ്ങി...അങ്ങനെ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സുഹൃത്തിനെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കിട്ടി..

ഈസോപ്പ്‌ കഥയുടെ ഒടുക്കം പോലെ, പിന്നിടുള്ള സമയം ഞങ്ങള്‍ എല്ലാവരും സുഖമായി അടിച്ച്‌ പൊളിച്ച്‌ ജീവിച്ചു.