Monday 15 December 2008

അടി പുരാണം

എല്‍.കെ.ജി റ്റു ഒന്നാം ക്ലാസ്സ്‌ വരെ ഗുഡ്‌ ഷെപ്പേര്‍ഡ്‌ സ്ക്കൂള്‍, രണ്ടാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍, അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ എം.ജി.എം ഹൈസ്ക്കൂള്‍...ഈ വിദ്യാലയങ്ങളില്‍ നിന്നാണു ഞാനെന്റെ ഗുരുകുല വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത്‌.

നാലാം ക്ലാസ്സ്‌ വരെ അന്നത്തെ കൊച്ചു പ്രായത്തില്‍ അടിച്ച്‌ പൊളിച്ച്‌ നടന്ന്, ക്ലാസ്സില്‍ വര്‍ത്തമാനം പറഞ്ഞാല്‍ ഉടനെ തന്നെ നമ്മളെ പൊക്കി പെണ്‍ക്കുട്ടികളുടെ അടുത്ത്‌ കൊണ്ടിരുത്തുന്ന ശിക്ഷണ നടപടികള്‍ സന്തോഷത്തോടെ സ്വീകരിച്ച്‌ ആര്‍മാദിച്ച്‌ നടന്നതിന്റെ അന്ത്യം കുറിച്ച്‌ കൊണ്ട്‌ അപ്പ എന്നെ സെന്റ്‌ മേരീസ്‌ റസിഡന്‍ഷ്യല്‍ സ്ക്കൂളില്‍ നിന്ന് പൊക്കി അപ്പയുടെ സ്വന്തം സ്ക്കൂളായ എം.ജി.എമ്മില്‍ കൊണ്ട്‌ ചേര്‍ത്തു.

അങ്ങനെ ഞാന്‍ റ്റൈയും, ഷൂസും, സോക്സും എല്ലാം ഉപേക്ഷിച്ച്‌ വെള്ള ഷര്‍ട്ടും, കാക്കി നിക്കറും ഒക്കെ ഇട്ട്‌ ചേച്ചിക്കൊപ്പം സ്ക്കൂളില്‍ പോയി….. ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിലാണു ക്രമീകരിച്ചിരിക്കുന്നത്‌. പുറത്ത്‌ നിന്ന് നോക്കിയാല്‍ ചെറുതായി തോന്നുമെങ്കിലും അകത്ത്‌ ആ ഓഡിറ്റോറിയത്തിനെ കേരളാ കോണ്‍ഗ്രസ്സ്‌ കണക്കെ വിഭാഗിച്ച്‌ പല ക്ലാസ്സായി വേര്‍തിരിച്ചിരിക്കുന്നു. ഭാഗ്യത്തിനു ഞങ്ങളുടെ ക്ലാസ്സ്‌ ഓഡിറ്റോറിയത്തിന്റെ വാതിലിന്റെ അവിടെ തന്നെയാണു. ബെല്ല് അടിച്ച്‌ കഴിഞ്ഞാല്‍ ആദ്യം ഇറങ്ങി ഓടാമെന്നതാണു ആ ക്ലാസ്സിന്റെ ഏറ്റവും വലിയ സവിശേഷത. ആദ്യ ദിനത്തില്‍ ക്ലാസ്സ്‌ പത്ത്‌ മണിയോടെ അവസാനിച്ചു. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് ഫ്രണ്ട്‌ ബെഞ്ചില്‍ ആദ്യത്തെ സീറ്റില്‍ ബാഗ്‌ പ്രതിഷ്ഠിച്ച്‌ ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത ക്ലാസ്സില്‍ നിന്നും ഒരു അച്ചായന്‍ എന്നെ വിളിച്ചു. വെള്ള മുണ്ടും, ഷര്‍ട്ടും, കട്ടി മീശയുമുള്ള അച്ചായന്റെ വിളിയില്‍ തന്നെ എന്തോ ഒരു പന്തികേട്‌. ഭയ ഭക്തി ബഹുമാനത്തോടെ അച്ചായന്റെ അടുത്ത്‌ ചെന്നപ്പോള്‍ അച്ചായന്‍ കുറേ ചോദ്യങ്ങള്‍ എന്റെ നേര്‍ക്കെറിഞ്ഞു...നിന്റെ വീടെവിടെയാ?? നീ നേരത്തെ എവിടയാ പഠിച്ചത്‌??... ചോദ്യം ചെയ്യലിനിടയില്‍ മറ്റൊരു അച്ചായ്യനും ഞങ്ങളുടെ ഇടയില്‍ കടന്നു വന്നു. ആ അച്ചായന്‍ ചോദിച്ചു, “ഏടെ... നിനക്കു ഇവിടുത്തെ ഹെഡ്‌ മാസ്റ്ററിന്റെ പേരറിയുമോ?” “ബേബി സാര്‍”...ഞാന്‍ പറഞ്ഞു...”എങ്കില്‍ നീ ബേബി സാര്‍, ബേബി സാര്‍ എന്ന് വേഗം വേഗം പറഞ്ഞെ”... പിന്നെ വെള്ളം അടിച്ച്‌ കോണ്‍ തെറ്റിയവരെ കണ്ടു പിടിക്കാന്‍ ബ്രെത്ത്‌ അനലൈസര്‍ ഇല്ലാത്ത നമ്മുടെ നാട്ടില്‍, പ്രത്യേകിച്ചും പൊടിയാടിയില്‍ വാറ്റ്‌ അടിച്ച്‌ പോകുന്നവരെ പിടിക്കാന്‍ വരുന്ന പോലീസുകാര്‍ സ്ഥിരം ഉപയോഗിക്കുന്ന സ്ഥിരം നമ്പേര്‍സ്‌ ആയ “മനീഷ കൊയരാളയുടെ റ്റൊയോട്ട കൊറോള”, “മസ്തിഷക്കത്തില്‍ ശസ്ത്രക്രിയ”, തുടങ്ങിയ നമ്പേര്‍സ്‌ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്തിട്ടുള്ള എന്റെ മുന്‍പിലാ ഇവന്റെ ബേബി സാര്‍ എന്ന് മനസ്സില്‍ പറഞ്ഞ്‌...... ഞാന്‍, പട പടാന്ന് , “ബേബി സാര്‍, ബേബി സാര്‍” എന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ‘ചെറിയ നാറ്റം’ എനിക്ക്‌ കിട്ടി. ആയതിനാല്‍ ഞാന്‍ അല്‍പം ചമ്മലോടെ ബേബി സാറിനു സ്പീഡ്‌ കുറച്ചു തടിയൂരി. പിന്നീട്‌ എനിക്ക്‌ ഒരു കാര്യം ബോദ്ധ്യമായി..ഈ അച്ചായന്‍സ്‌ ഒന്നും അച്ചായന്‍സേയല്ല....ഈ അച്ചായന്റെ അച്ചായന്‍സ്‌ വരെ ഇവിടെ പഠിക്കുന്നുണ്ട്‌. മാത്രവുമല്ല ഇവരുടെ കൂടെ പഠിച്ച പലരും ഇവിടെ സാറന്മാരുമാണത്രെ. സാവകാശത്തില്‍ അവിടുത്തെ ഓരോ സാറന്മാര്‍ വരുമ്പോഴും തൊട്ടടുത്ത ക്ലാസ്സിലെ ഈ അച്ചായന്‍സ്‌ ഞങ്ങള്‍ക്ക്‌ അവരുടെ ഇരട്ട പേരുകളും, അതു വന്ന വഴികളും പറഞ്ഞു തന്നു. ആയതിനാല്‍ സാറന്മാരുടെ യഥാര്‍ത്ഥ പേരിനേക്കാള്‍ മുന്‍പെ അവരുടെ അപര നാമങ്ങള്‍ ഞാന്‍ ഈ കൊച്ച്‌ ശരീരത്തില്‍ സൂക്ഷിച്ചു വെച്ചു. പിന്നീട്‌ ഇതില്‍ ഒരു അച്ചായന്‍ എന്റെ ബാച്ച്‌ മേറ്റാവുകയും, പിന്നീട്‌ ഞാന്‍ സീനിയറാവുകയും ഒക്കെ ചെയ്തിട്ടും അച്ചായന്‍ ഒരു വടവൃക്ഷമായി ആ ക്ലാസ്സില്‍ വേരും പടര്‍ത്തിയിരുന്നു. അവസാനം അച്ചായന്‍ വോളന്റ്‌റി റിറ്റയര്‍മന്റ്‌ വാങ്ങി എം.ജി.എമിന്റെ പടിയിറങ്ങിയപ്പോള്‍ ജോര്‍ജ്ജ്‌ ബുഷ്‌ പടിയിറങ്ങുന്ന വൈറ്റ്‌ ഹൗസ്‌ പോലെയായി എം.ജി.എം.

ദിവസങ്ങള്‍, ആഴ്ച്ചകള്‍, മാസങ്ങള്‍ കടന്നു പോയതോടു കൂടി ഞങ്ങളും അവിടെ താരങ്ങളായി. സയന്‍സ്‌ അദ്ധ്യാപകന്‍ കുരുവിള സാറാണു [ശരിയായ പേരല്ല] ഞങ്ങളുടെ ബോറന്‍ സാര്‍. ക്ലാസ്സില്‍ വന്നാല്‍ കാലു പൊക്കി നേരെ മേശപ്പുറത്ത്‌ സ്ഥാപിക്കും. എന്നിട്ട്‌ ഷര്‍ട്ടിന്റെ കോളര്‍ പുറകിലേക്ക്‌ വലിച്ചിട്ട്‌ ഒരു ഇരുപ്പ്‌. അന്ന് പഠിക്കാനുള്ള ഭാഗം വായിയ്ക്കാന്‍ പറഞ്ഞിട്ട്‌ അന്തസ്സായി പുള്ളി ചെറിയ കാറ്റും ഏറ്റു ധ്യാന നിരതനാകും. സാറിന്റെ ധ്യാനത്തിനു എന്തെങ്കിലും തരത്തില്‍ ഭംഗം വന്നാല്‍, കക്ഷി ആദ്യം കാണുന്ന ആളിന്റെ തന്തക്കും തരവഴിക്കും വിളിക്കും. ഫസ്‌റ്റ്‌ ബെഞ്ചില്‍ ഫസ്‌റ്റായി ഇരിക്കുന്ന നിരപരാധിയും, ലോല ഹൃദയനുമായ ഞാന്‍ പലപ്പോഴും സാറിന്റെ ദൃഷ്ടിയില്‍ പെടുകയും, സാര്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എന്റെ പിതാവിനും, പിതാമഹനും ‘തുമ്മാനുള്ള’ അവസരം ഒരുക്കി തരുകയും ചെയ്തു തന്നിരുന്നു.

ആ കാലഘട്ടത്തിലെ ഹിറ്റ്‌ പാട്ടായ, ♪♪ ആണായാല്‍ പെണ്ണ്‍ വേണം...പെണ്ണായാല്‍ ആണു വേണം..ആണിന്റെ മുഖത്തൊരിത്തിരി മീശ വേണമെന്ന ♪♪ പാട്ട്‌ ഞാന്‍ എന്റെ രാഹുവില്‍ കേതു ഉച്ചസ്ഥായിയില്‍ നിന്ന ഏതോ ഒരു സമയത്ത്‌ മീശയില്ലാത്ത ഒരു സാറിന്റെ മുന്‍പില്‍ വെച്ച്‌ പാടിയതിനു ചുമ്മാ കോഴികുഞ്ഞിനെ പരുന്ത്‌ റാഞ്ചുന്ന ലാഘവത്തോടെ എന്നെ സാര്‍ പൊക്കി വായുവില്‍ നിര്‍ത്തി രണ്ട്‌ താങ്ങ്‌ താങ്ങി നിലത്ത്‌ നിര്‍ത്തി. ‘വായു മര്‍ദ്ദം’ ആയത്തില്‍ അടി അത്ര കാര്യമായി എനിക്ക്‌ ഏല്‍ക്കാഞ്ഞ കാരണത്താല്‍ അന്നു ഞാന്‍ കരയാതെ പിടിച്ചു നിന്നു.

പിന്നീട്‌ ഒരിക്കല്‍ ഞങ്ങളുടെ ക്രാഫ്റ്റ്‌ റ്റീച്ചര്‍ എന്നെ പാട്ട്‌ പാടാന്‍ വിളിച്ചപ്പോള്‍... റ്റീച്ചറിന്റെ കസേരയ്ക്ക്‌ പിന്നില്‍ പോയി നിന്ന്, ടീച്ചറിന്റെ മൈക്ക്‌ പോലെ കെട്ടി വെച്ചിരുന്ന കാര്‍കൂന്തലില്‍ റ്റീച്ചര്‍ അറിയാത്ത രീതിയില്‍ ഒരു മൈക്ക്‌ ടെസ്റ്റിംഗ്‌ നടത്തുന്നതിന്റെ ആക്ഷന്‍ കാട്ടിയത്‌ അങ്ങേപ്പുറത്ത്‌ റ്റീച്ചറിനെ റ്റ്യൂണ്‍ ചെയ്തു കൊണ്ടിരുന്ന ആണ്‍ സാര്‍ കാണുകയും ആ പെര്‍ഫോര്‍മെന്‍സിന്റെ മാര്‍ക്ക്‌ അപ്പോള്‍ തന്നെ കിഴുക്കിന്റെ രൂപത്തില്‍ എന്റെ തുടയില്‍ ലഭിക്കുകയും ചെയ്തു.

ഒരു ദിവസം കുരുവിള സാര്‍ പതിവു പോലെ തന്റെ ക്ലാസ്സ്‌' ‘ഗംഭീരമായി’ നടത്തി കൊണ്ടിരിക്കുന്ന സമയത്ത്‌, ഇവിടെ കാറ്റിനു സുഗന്ധം എന്ന പാട്ടിലെ പോലെ ഒരു
' വല്ലാത്ത സുഗന്ധം' പരക്കുകയും, കുരുവിള സാറിന്റെ മൂക്കില്‍ പഞ്ഞി ഇല്ലാഞ്ഞ കാരണത്താല്‍ കുരുവിള സാര്‍ ഞെട്ടി എഴുന്നേല്‍ക്കുകയും ഉറക്കത്തില്‍ പിച്ചും പേയ്യും പറയും പോലെ..' അ … ആ …എല്ലാവരും ഗ്രൗണ്ടില്‍ പോയി കളിച്ചോ'യെന്ന് പറഞ്ഞു തീരും മുന്‍പേ ഞങ്ങള്‍ ഗ്രൗണ്ടിലെത്തി. ഗ്രൗണ്ടില്‍ ചെന്ന് കളിച്ച്‌ കൊണ്ടിരുന്നപ്പോഴാണു എന്റെ പോക്കറ്റിലിരിക്കുന്ന പയലറ്റ്‌ പേന ദൃഷ്ടിയില്‍ പതിഞ്ഞത്‌. ആ ഇനി ഇത്‌ കളഞ്ഞു പോയിട്ട്‌ വേണം ബാക്കി വീട്ടില്‍ നിന്ന് കിട്ടാന്‍. പിന്നെ ഒട്ടും ആലോചിക്കാതെ ക്ലാസ്സിലേക്ക്‌ ഞാന്‍ പോയി. അവിടെ ചെന്നപ്പോള്‍, ഞങ്ങളുടെ ക്ലാസ്സില്‍ സേവനവാരം നടക്കുന്നു. ആ അവിടെ എന്തെങ്കിലും നടക്കട്ടെ. ആര്‍ക്കു ചേദം. കുരുവിള സാറിനോട്‌ അനുവാദം വാങ്ങി ഞാന്‍ ക്ലാസ്സില്‍ കയറി, പയലറ്റ്‌ പേനയും വെച്ച്‌, ക്ലാസ്സില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയും...കുരുവിള സാറിന്റെ ഫാദര്‍ പെട്ടെന്ന് മാറി. പുള്ളിക്കാരന്‍ ചൂരലും എടുത്ത്‌ ഞങ്ങളുടെ ക്ലാസ്സിന്റെ മുന്‍വാതില്‍ കൊട്ടിയടച്ച്‌, എന്നെ വളരെ പൈശാചികവും മൃഗീയവുമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. ഗത്യന്തരമില്ലാതെ കതകും തള്ളി തുറന്ന് പുറത്ത്‌ ചാടിയപ്പോള്‍ വോഡഫോണിലെ പട്ടിയെ പോലെ, സാര്‍ എന്റെ പിന്നാലെ…[അയ്യോ, അച്ചു മാമന്‍ കേള്‍ക്കെണ്ട] .അടി തുടര്‍ന്നു..അവസാനം സ്റ്റെപ്പില്‍ ഞാന്‍ വീണു. ഉരുണ്ട്‌ വീണു കിടന്ന എന്റെ കാലില്‍ ചവിട്ടി പിടിച്ച്‌, സാര്‍ വോഡഫോണ്‍ തകധിമി എന്നില്‍ പ്രാക്ടീസ്‌ ചെയ്തു. ഞാന്‍ വലിയ വായില്‍ ശരണം വിളിച്ചു. അവസാനം രണ്ട്‌ പെണ്‍ ടീച്ചറന്മാര്‍ വന്ന് എന്നെ രക്ഷിച്ചെടുത്തു. സ്പീഡ്‌ ബ്രേക്കര്‍ ഘടിപ്പിച്ച വണ്ടി 180 കിലോമീറ്റര്‍ സ്പീഡില്‍ പായുന്നത്‌ പോലെ സകല വേദനകളും മറന്ന് ഞാന്‍ ഗ്രൗണ്ടിലേക്ക്‌ ഓടി. ഓവര്‍ സ്പീഡില്‍, എയര്‍ ഹോണും അടിച്ച്‌ വന്ന എന്നെ കണ്ട്‌ എന്റെ സഹപാഠികള്‍ ഞെട്ടി. അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരും തങ്ങള്‍ക്കുള്ള ഞെട്ടലും, അനുശോചനവും രേഖപ്പെടുത്തി. എന്ത്‌ പറ്റിയെന്ന ചോദ്യത്തിനു... അശ്വമേധം പ്രദീപിനു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി അത്‌ മാറി. ഏതായാലും കരഞ്ഞും പിഴിഞ്ഞും ഞാന്‍ നാലു മണി വരെ ക്ലാസ്സില്‍ ഇരുന്ന് സ്‌ക്കൂളിലെ സഹതാപ തരംഗം മുഴുവന്‍ നേടി, വീട്ടില്‍ ഒരു പരുവത്തില്‍ ചെന്നു. ഗേറ്റ്‌ കണ്ടതും, പഞ്ചാര മില്ലില്‍ സയറന്‍ അടിക്കുന്നതിലും ഉച്ചത്തില്‍ കരഞ്ഞ്‌ കൊണ്ട്‌ കയറി ചെന്ന എന്നെ കണ്ട്‌ എല്ലാവരും അമ്പരന്നു പോയി. എന്റെ ദേഹത്തിലെ അടിയുടെ പാടുകള്‍ കണ്ട്‌ എല്ലാവരുടെയും ചോര തിളച്ചു...എന്തിനാടാ ഇങ്ങനെ നിന്നെ തല്ലിയത്‌??? എന്ന ചോദ്യത്തിനു മാത്രം എന്റെ കൈയില്‍ ഉത്തരവും ഇല്ല..ക്ലൂവും ഇല്ല... അപ്പ അന്ന് ദോഹയില്‍ ആണു. അമ്മ അവസാനം അമ്മാച്ചനെ വിളിച്ച്‌ വരുത്തി. വെട്ട്‌ ഒന്ന്, മുറി രണ്ട്‌ എന്ന തത്വവുമായി നടക്കുന്ന [രാഷ്ട്രീയക്കാരനും] കൂടിയായ അമ്മാച്ചനു അപ്പോള്‍ തന്നെ സാറിന്റെ വീട്ടില്‍ പോയി പൂശണം. പിന്നെ ഏറ്റവുമൊടുവില്‍ അമ്മാച്ചന്‍ തിരുവല്ലാ പോലീസ്‌ സ്റ്റേഷനില്‍ പരാതി കൊടുത്തു.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ എന്റെ രൂപം ആകെ മാറി. ശരീരം മുഴുവന്‍ നീരു വെച്ച പോലെയായി.അടിയുടെ പാട്‌ ദേഹത്തുടെ നീളം ഏത്തയ്ക്കാപ്പ കനത്തില്‍ കിടക്കുന്നത്‌ കണ്ട്‌ അമ്മ കുരുവിള സാറിനെ രാവിലെ മുതല്‍ പ്രഭാത ഭേരി പോലെ തലയ്ക്ക്‌ കൈ വെച്ച്‌ പ്രാകാന്‍ തുടങ്ങി. കൂടാതെ അമ്മ എനിക്ക്‌ പൊതു അവധിയും തന്നു. അതിനു ശേഷം മുറിവെണ്ണ ദേഹത്ത്‌ തേച്ച്‌ അമ്മ എന്നെ ആശ്വസിപ്പിച്ചു.. ദുഖാചരണം നടത്തുമ്പോള്‍ ദേശീയ പതാക താഴ്‌ത്തി കെട്ടും പോലെ ദേഹത്തെ അടി പാടുകള്‍ വീട്ടില്‍ വരുന്നവരെ കാണിക്കാന്‍ പാകത്തില്‍ ഒരു തോര്‍ത്ത്‌ അരയില്‍ താഴ്‌ത്തി കെട്ടി ഞാന്‍ ദുഖാചരണം നടത്തി.

ഏകദേശം 10.30 മണിയോടേ വീട്ടിലേക്ക്‌ ഒരു ഫോണ്‍ കോള്‍ വന്നു- സാറിനെ സ്‌ക്കൂളില്‍ നിന്ന് പൊക്കി സ്റ്റേഷനില്‍ കൊണ്ട്‌ വന്നു എന്ന മനം കുളിര്‍പ്പിക്കുന്ന വാര്‍ത്ത... ആ, @$@#@**@ , അവിടെ കുറച്ച്‌ നില്‍ക്കട്ടെ...ഞാന്‍ പിന്നെ സൗകര്യം പോലെ അങ്ങ്‌ വന്നേക്കാമെന്ന് അമ്മാച്ചന്‍ എസ്‌.ഐയോട്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ പിന്നെയും ഒരു കോരിത്തരിപ്പ്‌ അനുഭവപ്പെട്ടു. ഒരു 11.00 മണിയോടെ ഒരു കാറില്‍ ഹെഡ്‌മാസ്റ്ററും, ടീമും വീട്ടില്‍ വന്നു. ദുഖാചരണം പ്രമാണിച്ച്‌ സില്‍ക്ക്‌ സ്മിതെയെയും ഞെട്ടിച്ച്‌ നില്‍ക്കുന്ന എന്റെ വസ്ത്രധാരണം ഹെഡ്‌മാസ്റ്റര്‍ കണ്ടതിന്റെ ജാള്യതയോടെ ഞാന്‍ ഒന്ന് പരുങ്ങിയെങ്കിലും അതേ വേഷത്തില്‍ അമ്മാച്ചന്‍ എന്നെ പൊക്കി അവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്ററിന്റെ ഹെഡ്‌, അമ്മാച്ചന്‍ തിന്നു കളയുമോയെന്ന് വരെ ഞാന്‍ ചിന്തിച്ചു പോയ നിമിഷങ്ങള്‍. വീട്ടില്‍ വന്ന എല്ലാവരും കുരുവിള സാര്‍ ചെയ്തത്‌ അങ്ങേയറ്റം തെറ്റാണെന്ന് സമ്മതിച്ചെങ്കിലും ഇവര്‍ക്കും എന്നെ എന്തിനാണു തല്ലിയതെന്ന് അറിയില്ലായിരുന്നു. ഏതായാലും അമ്മാച്ചനും, സാറന്മാരും കൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തി. അമ്മാച്ചനു കുരുവിള സാറിനെ കണ്ടപ്പോള്‍ പ്രഷര്‍ കൂടി. കുരുവിള സാര്‍ മാപ്പ്‌ പറഞ്ഞപ്പോള്‍, അമ്മാച്ചന്‍:- തല്ലിയത്‌ എന്തിനാണെന്ന് അറിഞ്ഞിട്ട്‌ മാപ്പും, ‘കോ...’ പറഞ്ഞാല്‍ മതിയെന്നായി. അമ്മാച്ചന്റെ ദേഷ്യത്തിനു മുന്‍പില്‍ ഒരു നാര്‍ക്കോ അനാലിസൊ, ബ്രയിന്‍ മാപ്പിങ്ങോ ഒന്നും നടത്താതെ തന്നെ സാര്‍ മനസ്സു തുറന്നു.

സംഭവ ദിവസം ക്ലാസ്സിലെ ഏതോ ഒരു പെണ്‍ക്കുട്ടി ക്ലാസ്സ്‌ ഒരു ‘കക്കൂസ്സാക്കി’ മാറ്റി. ഉറക്കത്തില്‍ ആണെങ്കിലും ഒരു പോലീസ്‌ നായയുടെ ഘ്രാണ ശേഷിയുള്ള മൂക്കിന്റെ പിന്‍ബലത്തില്‍ സാറിനു കാര്യങ്ങള്‍ വ്യക്തമായി. അതിനെ തുടര്‍ന്ന് ഞങ്ങളെ ഗ്രൗണ്ടില്‍ വിട്ടിട്ട്‌ ക്ലാസ്സില്‍ നിന്ന് തകൃതിയായി ഡെഡ്‌ ബോഡി മറവ്‌ ചെയ്ത്‌, തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരുന്ന സമയത്താണു ‘സിസ്റ്റര്‍ അഭയായെ’ പോലെ ഞാന്‍ അവിടെക്ക്‌ കടന്നു ചെന്നത്‌. കാണരുതാത്തത്‌ താന്‍ കണ്ടു എന്ന് മനസ്സിലാക്കിയ സാര്‍, പിന്നെ ഒരു ഫാദര്‍ കോട്ടൂരാനായതാണു ഈ അടിയുടെ പിന്നിലെ മനശാസ്ത്രം. സാര്‍ ഈ വിഷയത്തില്‍ മാപ്പ്‌ പറഞ്ഞു പ്രശനങ്ങള്‍ അവസാനിച്ചു. അതു കഴിഞ്ഞു സാര്‍ ഞങ്ങളെ പഠിപ്പിക്കാന്‍ വന്നിട്ടുമില്ല..എന്റെ അപ്പയും, അപ്പച്ചനും കാര്യമായി തുമ്മിയിട്ടുമില്ല.

ഈ സംഭവം കഴിഞ്ഞതോടെ സാറന്മാര്‍ക്ക്‌ എല്ലാം എന്നെ ഭയങ്കര ഇഷ്ടം. ഞാന്‍
♪♪ എന്തു പറഞ്ഞാലും, [എന്തു ചെയ്താലും] നീ എന്റേതല്ലെ വാവേ ♪♪ എന്ന് ഉര്‍വ്വശി പാടിയത്‌ പോലെ എല്ലാവരും പാടി എന്നെയങ്ങ്‌ സ്നേഹിച്ചു. പിന്നെ എട്ടാം ക്ലാസ്സ്‌ വരെ അല്ലലും അലച്ചിലും ഇല്ലാതെ ഞാന്‍ കഴിഞ്ഞു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പള്ളിയില്‍ അച്ചനായ അവിടുത്തെ ഇംഗ്ലീഷ്‌ സാറും 'അറിവില്ലാതെ' എന്റെ നെഞ്ചത്ത്‌ കയറി... പിന്നെ അച്ചനും ഇമ്മിണി ഭേദപ്പെട്ട പണി കൊടുത്തു. അതോടെ ആ ഫാദര്‍ പൂതൃക്കായുടെയും അസുഖം കുറഞ്ഞു.

1988ല്‍ ഞാന്‍ സ്ക്കൂളില്‍ നിന്നും പത്താം ക്ലാസ്സ്‌ പാസ്സായി എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടപ്പോള്‍ എന്നെക്കാട്ടിലും കൂടുതല്‍ അവിടുത്തെ സാറന്മാര്‍ക്കാണു ആശ്വാസം പകര്‍ന്നതെന്ന സത്യം ഇനിയും ഊന്നി ഊന്നി പറയേണ്ടതില്ലല്ലോ..അല്ലെ...

Monday 1 December 2008

ജോയപ്പനാണു താരം

ജന്മനാ ഒന്ന് രണ്ട്‌ ക്രോമസോം മിസ്സിങ്ങാണെങ്കിലും ജോയപ്പന്‍ ഒരു ചാന്തു പൊട്ടല്ല. ഞങ്ങളുടെ നാട്ടിലെ വിധവകളുടെയും, അബലകളുടെയും തോഴന്‍. കൂടാതെ ഏത്‌ സ്ത്രീ രത്നവും [ഇമിറ്റേഷനാണെങ്കിലും] എന്ത്‌ ജോലി ഏല്‍പ്പിച്ചാലും ഉള്ള ബുദ്ധി വെച്ച്‌ അത്‌ ചെയ്തു കൊടുക്കും. ആയതിനാല്‍ ജോയപ്പനെ കൊണ്ട്‌ പുല്ലു പറിപ്പിച്ചും, പുറമ്പണികള്‍ ചെയ്യിച്ചും, കുളിക്കടവില്‍ കാവലിരുത്തിയും മറ്റും സ്ത്രീ ജനങ്ങള്‍ പാവത്തിനെ പീഡിപ്പിച്ചു പോന്നു.. പക്ഷെ സ്വന്തം വീട്ടുകാര്‍ എന്ത്‌ പണി പറഞ്ഞാലും നിര്‍ദ്ദാക്ഷണ്യം നോ പറഞ്ഞൊഴിയും. രാത്രി കാലങ്ങളില്‍ ജോയപ്പനെ വാറ്റുകാര്‍ കൂട്ടും. അതും ലേഡീസ്‌ ഒണ്‍ലി റ്റിമിന്റെ കൂടെ ജോയപ്പന്‍ കൂടൂ എന്നത്‌ നഗ്ന സത്യം. പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും ജോയപ്പന്റെ പേരില്‍ നാളിതു വരെ ഒരു പീഡന കേസും റജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യമിതാണെങ്കിലും ഞങ്ങളുടെ നാട്ടിലെ ചെറുസെറ്റ്‌ അസൂയയോടെ ജോയപ്പനെ “കോഴിയപ്പനെന്ന്” വിളിച്ചു പോന്നു.

സ്ത്രീകള്‍ കഴിഞ്ഞാല്‍ ടിയാന്റെ വീക്ക്‌ പോയിന്റ്‌ ഉത്സവങ്ങളാണു. ഉത്സവ പറമ്പ്‌, പെണ്‍ക്കുട്ടികളുടെ വിഹാര കേന്ദ്രമായതിനാല്‍ നമ്മുടെ ജോയപ്പനും അത്‌ 'വികാര' കേന്ദ്രമായി തീര്‍ന്നു. അങ്ങനെയിരിക്കെ കാവുംഭാഗം ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനു ജോയപ്പന്‍ പോയി. അന്ന് അവിടെ കലാഭവന്റെ മിമിക്സ്‌ പരേഡാണു മുഖ്യ പരിപാടി. ഏതു കലാപരിപാടികളാണെങ്കിലും പെണ്‍പടകളുടെ സമീപം മാത്രമേ ജോയപ്പന്‍ ഇരിക്കാറുള്ളു. അന്ന് ജോയപ്പന്‍ ചെന്നപ്പോള്‍ തന്നെ സ്റ്റേജും പരിസരവും നിറഞ്ഞു കവിഞ്ഞിരുന്നു. ജോയപ്പന്‍ പരിസരം നന്നായി വീക്ഷിച്ചപ്പോള്‍ കുറച്ച്‌ പെണ്‍പടകളുടെ സമീപത്ത്‌ ഒരു ചന്തി കഷ്ടിച്ച്‌ ഉറപ്പിക്കാനുള്ള സ്ഥലം തരിശ്‌ കിടക്കുന്നു. ജോയപ്പന്‍ അവിടേക്ക്‌ നീങ്ങിയപ്പോള്‍, എന്തോ കാലില്‍ തട്ടി. കുനിഞ്ഞ്‌ നോക്കിയപ്പോള്‍ ഒരു പത്രം വെച്ച്‌ പുതപ്പിച്ചിട്ടിരിക്കുന്ന കുഞ്ഞിനെയാണു തട്ടിയതെന്ന് മനസ്സിലായി. ഉടനെ തന്നെ ജോയപ്പന്‍ കുനിഞ്ഞ്‌, കുഞ്ഞിനെ തൊട്ട്‌ ഒരു സോറി പറഞ്ഞതും അവിടെ കൂട്ട ചിരി ഉയര്‍ന്നതും ഒപ്പമായിരുന്നു. കൂടിയിരുന്ന പെണ്ണുങ്ങള്‍ പറഞ്ഞു-ദേണ്ടെടി ഒരുത്തന്‍ ആനപിണ്ഡത്തിനു സോറി പറയുന്നു.[ ആന പിണ്ഡം അവിടെ കിടന്ന കാരണം അവിടെ കൂടിയിരുന്നവര്‍ അത്‌ പത്രം വെച്ച്‌ മൂടിയിരുന്നത്‌ കണ്ട്‌ കുഞ്ഞാണെന്നു ആ ലോല ഹൃദയം തെറ്റിദ്ധരിച്ചതാണു ഇത്രയും അട്ടഹാസത്തിനിടയാക്കിയത്‌] ജോയപ്പനു ഈ അപമാനം താങ്ങാവുന്നതിലും അധികമായിരുന്നു. പിന്നെ അവിടുന്ന് നേരെ അടുത്ത പട്ട കടയില്‍ പോയി നന്നായി അങ്ങ്‌ പൂശി. പട്ട ഷാപ്പില്‍ നിന്ന് വേച്ച്‌ വേച്ചിറങ്ങിയ ജോയപ്പന്‍ നടു റോഡിലിറങ്ങി ട്രാഫിക്ക്‌ നിയന്ത്രണം ആരംഭിച്ചു. ഉത്സവം നടക്കുന്ന സ്ഥലമല്ലേ...പെട്ടെന്ന് തന്നെ പോലീസ്‌ വന്നു. വീട്ടില്‍ പോടാ എന്ന് എസ്‌.ഐ കടുപ്പിച്ച്‌ പറഞ്ഞപ്പോള്‍, അതിനേക്കാളും ഉച്ചത്തില്‍ [കിളി കരയുന്ന ശബ്ദത്തില്‍] പോലീശെന്നാ പോലീശാ... എന്നറിയാതെ ചോദിച്ചു പോയി. പിന്നെ വലിയ താമസം ഉണ്ടായില്ല. ജോയപ്പന്‍ പോലീസ്‌ ജീപ്പിനുള്ളില്‍ ചുരുണ്ട്‌ വീണു. അത്‌ കഴിഞ്ഞ്‌ തിരുവല്ലാ പോലീസ്‌ സ്പോണ്‍സേര്‍ ചെയ്ത നഗര പ്രദ്ധിക്ഷണം, ഒടുക്കം ലോക്കപ്പില്‍ അന്തിയുറക്കവും..

പിറ്റേന്ന് പള്ളിയിലച്ചന്‍ സഹിതമുള്ള ആള്‍ക്കാര്‍ പോലീസ്‌ സ്റ്റേഷനില്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ ഏമാനില്ല. പക്ഷെ ലോക്കപ്പില്‍ കിടക്കുന്ന ജോയപ്പന്‍ തലേ ദിവസത്തിലെ സിറ്റി ടൂര്‍ കഴിഞ്ഞ ക്ഷീണത്തില്‍ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. [പള്ളിയിലച്ചനെ എന്റെ കസിന്‍ ബ്രദറാണു കൊണ്ടു പോയത്‌. പോലിസ്‌ സ്റ്റേഷനായ കാരണം ഞാന്‍ വണ്ടിയില്‍ തന്നെ എന്റെ ശരീരത്തില്‍ ആകെയുള്ള മസിലും പിടിച്ച്‌ അമര്‍ന്നിരുന്നു.]

ഏമാനു വേണ്ടി വികാരിയും, കുഞ്ഞാടുകളും കാത്തിരുന്ന സമയം ഒരു ഓട്ടോ ഡ്രൈവര്‍, ഓട്ടോയുമായി വന്നു. ഓട്ടോ നിര്‍ത്തി കക്ഷി നേരെ ചെന്ന് ഒരു പോലീസുകാരനോട്‌ എസ്‌.ഐ വന്നില്ലേ...എപ്പോള്‍ വരുമെന്ന് തിരക്കി? എപ്പോള്‍ വരുമെന്ന് അറിയില്ലയെന്ന് പോലീസുകാരന്‍ പറഞ്ഞതോടെ...ശ്ശെ...ഇന്നത്തെ ദിവസം പോയി...എന്ന് പിറുപിറുത്ത്‌ കൊണ്ട്‌ ഓട്ടോക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കാറിനകത്ത്‌ ഇരുന്ന് ബോറടിച്ചപ്പോള്‍ ഞാന്‍ പതുക്കെ കാറില്‍ നിന്നിറങ്ങി. എന്നിട്ട്‌ വലതു കാല്‍ തന്നെ വെച്ച്‌, ഭയ ഭക്തി ബഹുമാനത്തോടെ പോലീസ്‌ സ്റ്റേഷന്റെ പടികള്‍ ചവുട്ടി കയറിയെന്നു മാത്രമല്ല കസിന്‍ ബ്രദറിന്റെയടുത്ത്‌ ഞാനൊരു സ്റ്റിക്കര്‍ പോലെയൊട്ടി നിന്നു. ഏറെ നേരത്തെ കാത്തിരുപ്പിനു അറുതി വരുത്തി എസ്‌.ഐ വന്നു. എസ്‌.ഐ പോലിസുകാരോട്‌ അല്‍പം കുശലം തിരക്കി തന്റെ മുറിയിലേക്ക്‌ കയറാന്‍ തുടങ്ങും മുന്‍പേ നമ്മുടെ ഓട്ടോ ഡ്രൈവര്‍ ചാടി വീണു. സാറെ...ഞാന്‍ വന്നിട്ട്‌ ഒത്തിരി സമയം ആയി. അതിനു എസ്‌.ഐ:- ആഹ്‌ ഞാന്‍ എന്താ നിനക്ക്‌ വെയ്റ്റിംഗ്‌ ചാര്‍ജ്ജ്‌ തരണോ?? ആഹ്‌ അവിടെ കിടക്ക്‌? ഇത്രയും പറഞ്ഞ്‌ എസ്‌.ഐ മുറിയില്‍ കയറി പോയപ്പോള്‍ പള്ളിയിലച്ചന്‍ പോലും ഓട്ടോക്കാരന്റെ പെരുമാറ്റം കണ്ട്‌ അത്ഭുതപ്പെട്ടു. അച്ചന്‍ ധൈര്യം സംഭരിച്ച്‌ അകത്ത്‌ കയറാന്‍ പോലീസുകാരനോട്‌ അനുവാദം ചോദിച്ചപ്പോള്‍ എസ്‌.ഐ ഓഫീസില്‍ നിന്നുമിറങ്ങി വന്നു. അപ്പോള്‍ വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍, തലയും ചൊറിഞ്ഞ്‌ എസ്‌.ഐയുടെ മുന്‍പില്‍...സാറെ..ഞാന്‍..എന്നെ അങ്ങു വിട്‌ സാറെ...ആഹ്‌ എന്നാല്‍ തുടങ്ങിയ്ക്കോയെന്ന്...എസ്‌.ഐ പറഞ്ഞതും..ഓട്ടോക്കാരന്‍ ഓട്ടോയുടെ അടുത്ത്‌ ചെന്ന് ഒന്ന് ചരിഞ്ഞ്‌ നിന്നിട്ട്‌ അതിന്റെ റെക്സിനില്‍ അടിച്ച്‌… ♪♪ സുന്ദരി, സുന്ദരി ഒന്നൊരുങ്ങി വാ...നാളെയാണു താലി മംഗളം. .♪♪ എന്ന പാട്ട്‌ ഒരു എട്ടര കട്ടയ്ക്കിട്ടു പാടി. എന്താണു അവിടെ സംഭവിക്കുന്നതെന്ന് ഞങ്ങള്‍ പാവം ഓഡിയന്‍സിനു മനസ്സിലായതേയില്ല.. പാട്ട്‌ നിര്‍ത്തിയപ്പോള്‍ എസ്‌.ഐ ചോദിച്ചു...ഇങ്ങനെ തന്നെയായിരുന്നോടാ...അന്ന് നീ നന്നായി താളം പിടിച്ചല്ലോ...താളം പിടിച്ച്‌ ഒന്നൂടെ...വീണ്ടും നമ്മുടെ ഓട്ടോ ഡ്രൈവര്‍ നന്നായി താളം പിടിച്ച്‌ സുന്ദരി, സുന്ദരി ഒന്നു കൂടെ പാടി..ആഹ്‌ പൊയ്ക്കോ...എസ്‌.ഐ പറഞ്ഞതും ഐഡിയാ സ്റ്റാര്‍ സിംഗറിന്റെ ഒരു കോടി രൂപായുടെ ദുബായിലെ ഫ്ലാറ്റ്‌ സ്വന്തമാക്കിയ സന്തോഷത്തോടെ അവന്‍ ഓട്ടോ ഓടിച്ച്‌ പോയി. എന്താണവിടെ സംഭവിച്ചതെന്നറിയാതെ വായ പൊളിച്ച്‌ നിന്ന ഞങ്ങളുടെ സംശയം തീര്‍ക്കാനായി എസ്‌.ഐ പറഞ്ഞു:- അതെ ഇവന്‍ ഞാന്‍ ഒരു ദിവസം തിരുവല്ല ട്രാന്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ നിന്നിറങ്ങി വരുമ്പോള്‍, അതു വഴി പോയ ഒരു കോളെജ്‌ കുമാരിയെ നോക്കി, ഈ പാട്ട്‌ വളരെ നന്നായി ഓട്ടോയില്‍ താളം പിടിച്ച്‌ പാടിയപ്പോള്‍ ഞാന്‍ അവിടുന്ന് അവനെ പൊക്കി. അന്നു മുതല്‍ ഒരു മാസത്തേക്ക്‌ എന്നും രാവിലെ അവന്‍ എന്നെ ഈ പാട്ട്‌ പാടി കേള്‍പ്പിച്ചിട്ട്‌ ഓട്ടം പോയാല്‍ മതിയെന്ന് ശിക്ഷ വിധിച്ചു. അതു തന്നെ ഇതു. ഏതായാലും എസ്‌.ഐയുടെ അടിപൊളി ശിക്ഷ ഞങ്ങള്‍ക്ക്‌ നന്നായി സുഖിച്ചു. ദൈവമേ!!! ഈ കണക്കാണെങ്കില്‍ ജോയപ്പനെന്തായിരിക്കും ശിക്ഷ. എന്നും ട്രാഫിക്ക്‌ നിയന്ത്രിപ്പിക്കുമോ? പള്ളിയിലച്ചന്‍, ....♪♪ ഈ കുരിശ്‌ നീ എനിക്ക്‌ എന്തിനു തന്നു ആണ്ഡി വടിവാനോ ....♪♪ എന്ന പാട്ട്‌ മനസ്സില്‍ പാടിയതു പോലെ തോന്നി. പള്ളിയിലച്ചന്‍ ഇടപെട്ട കേസായ കാരണം കൂടുതല്‍ ശിക്ഷ നമ്മുടെ പ്രതിക്ക്‌ കിട്ടിയില്ല.

പോലീസ്‌ സ്റ്റേഷനില്‍ നിന്നും വീട്ടിലെത്തിയിട്ടും ജോയപ്പന്‍ ആരോടും ഒന്നും സംസാരിച്ചില്ല. പിറ്റേന്ന് ഉച്ചക്കത്തെ ഭക്ഷണവും കഴിച്ചു വീട്ടുകാര്‍ എല്ലാവരും കാണ്‍കെ ഒരു കയറുമെടുത്ത്‌ നേരെ മുറ്റത്തെ പ്ലാവില്‍ കയറി. ഇതു കണ്ടതും ജോയപ്പന്റെ അമ്മ അലമുറയിട്ട്‌ കരഞ്ഞ്‌ അയല്‍ക്കാരെ കൂട്ടി. പോട്ട്‌ മോനെ...സാരമില്ലെടാ...മോനെ ചാകല്ലെടാ...എന്നൊക്കെ കരഞ്ഞ്‌ പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ജോയപ്പന്‍ പ്ലാവില്‍ നിന്നും നല്ല ഒരു വിളഞ്ഞ ചക്ക അറുത്ത്‌ കയറില്‍ കെട്ടി താഴെയിറക്കി. അങ്ങനെ ജീവിതത്തിലാദ്യമായി ജോയപ്പന്‍ വീട്ടുകാര്‍ പറയാതെ തന്നെ ബുദ്ധിപൂര്‍വ്വമായി ഒരു കാര്യം ചെയ്ത്‌ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. അയല്‍ക്കാര്‍ അല്‍പ സമയം കൂടി നിന്നിട്ട്‌ സ്ഥലം കാലിയാക്കി. ഈ ലോക്കപ്പിലെ അന്തിയുറക്കത്തോടെ ജോയപ്പന്‍ ഉത്സവത്തിനു പോകുന്ന ഏര്‍പ്പാട്‌ നിര്‍ത്തി [ബാക്കി ചുറ്റി കളികള്‍ ഒന്നും നിര്‍ത്തിയില്ല താനും. ] പകരം കല്യാണങ്ങള്‍ക്ക്‌ അറ്റന്‍ഡ്‌ ചെയ്യലാണു ഇപ്പോഴത്തെ ഹോബി. കല്യാണത്തിനു പോയാല്‍ രണ്ടുണ്ട്‌ കാര്യം.. ഭക്ഷണവും കഴിക്കാം...പെണ്ണുങ്ങളെയും കാണാം...അങ്ങനെ ജോയി അപ്പന്‍ ശരിക്കും ജോയി[സന്തോഷം]ആയി.... എന്നാല്‍ കല്യാണം കഴിച്ചാല്‍ മാത്രം മതി, നാട്ടുകാര്‍ സ്പോണ്‍സര്‍ ചെയ്ത്‌ ജോയപ്പനെ റിയല്‍ അപ്പനാക്കാമെന്ന് പറഞ്ഞിട്ടും അതിനു വശംവദനാകാതെ ഒരു ക്രോണിക്ക്‌ ബാച്ചിലറായി ജോയപ്പന്‍ ഞങ്ങളുടെ നാട്ടില്‍ കൂടി നിത്യ കന്യകനായി ഇപ്പോഴും വിലസുന്നു, കുട്ടേട്ടനിലെ മമ്മൂക്കായെ പോലെ...



ദൈവമേ, എല്ലാ പട്ടികളും ഈ ബ്ലോഗ്‌ വായിക്കണേ. ഇതൊരു വിവാദ ബ്ലോഗ്‌ ആക്കണെ..പ്ലീസ്‌